
പുതിയ ഐപിഎൽ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് നാല് ടീമുകൾ. മുബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് ജഴ്സി അവതരിപ്പിച്ചത്. കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിൻ്റെ ജഴ്സിയെന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റോയൽ ചലഞ്ചേഴ്സ് തങ്ങളുടെ പുതിയ ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയാണ് വരുന്ന സീസണിൽ ആർസിബിയെ നയിക്കുക.
ഇന്നലെയാണ് തങ്ങളുടെ ക്യാപ്റ്റനായി ആർസിബി ഡുപ്ലെസിയെ പ്രഖ്യാപിച്ചത്. ദിനേശ് കാർത്തിക്, ഗ്ലെൻ മാക്സ്വെൽ, മനീഷ് പാണ്ഡെ എന്നിവരുടെ പേരുകളും ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കൻ വെറ്ററൻ താരം ഐപിഎൽ ടീമിനെ നയിക്കുന്നത്. ഇത്തവണ മെഗാതാരലേലത്തിലാണ് ആർസിബി ഡു പ്ലെസിയെ സ്വന്തമാക്കിയത്.
വിരാട് കോലി ഒഴിഞ്ഞതോടെയാണ് ആർസിബിക്ക് പുതിയ നായകനെ തേടേണ്ടി വന്നത്. കോലി 10 സീസണിൽ ആർസിബിയുടെ ക്യാപ്റ്റനായിരുന്നു. എന്നാൽ ഒരിക്കൽ പോലും കിരീടത്തിലേക്ക് നയിക്കാനായില്ല. 2012 മുതൽ 2015 വരേയും പിന്നീട് 2018 മുതൽ 2021 വരേയും ഫാഫ് ചെന്നൈ ജേഴ്സിയിലാണ് കളിച്ചിരുന്നത്. എന്നാൽ ഇത്തവണ ചെന്നൈക്ക് ഫാഫിനെ ടീമിനൊപ്പം നിലനിർത്താൻ സാധിച്ചിരുന്നില്ല. 2016, 2017 സീസണിൽ റൈസിംഗ് പൂനെ സൂപ്പർജയന്റ്സിനൊപ്പവും താരം കളിച്ചു.
മെഗാ താരലേലത്തിന് മുമ്പ് വിരാട് കോലി, ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ് സിറാജ് എന്നിവരെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തിയത്. ഹർഷൽ പട്ടേൽ, വനിന്ദു ഹസരങ്ക, ജോഷ് ഹേസൽവുഡ്, ഫാഫ് ഡുപ്ലസിസ്, ദിനേശ് കാർത്തിക് തുടങ്ങിയവരെ ആർസിബി ലേലത്തിലൂടെ സ്വന്തമാക്കി.
ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.





