
കെ.എൽ രാഹുലിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ടി20 ടീമിൽ ഉൾപ്പെടുത്തി. കൊവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്ന രാഹുലിന് വിശ്രമം അനുവദിച്ചു. ട്രിനിഡാഡിൽ നടക്കുന്ന ആദ്യ ടി20ക്ക് മണിക്കൂറുകൾക്ക് മുമ്പാണ് ബിസിസിഐയുടെ പ്രഖ്യാപനം. വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ച് മത്സരങ്ങൾ അടങ്ങുന്നതാണ് പരമ്പര.
രാഹുൽ പുറത്തായതോടെ രോഹിത് ശർമ്മയ്‌ക്കൊപ്പം ഇഷാൻ കിഷനോ ഋഷഭ് പന്തോ ഓപ്പണിംഗിൽ ഇറങ്ങാനാണ് സാധ്യത. പരമ്പരയിലെ ആദ്യ മത്സരങ്ങളിൽ സാംസണിന് കളി ലഭിക്കാൻ സാധ്യതയില്ല. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പര ആദ്യത്തെ മൂന്നെണ്ണം വെസ്റ്റ് ഇൻഡീസിൽ വെച്ചു, ബാക്കിയുള്ളവ യുഎസിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.
ജൂലൈ 21നാണ് ഇന്ത്യൻ ഓപ്പണർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഹിർണിയ ശസ്തക്രിയയ്ക്ക് ശേഷം രാഹുൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വിശ്രമം തുടരുകയാണ്. സിംബാവെക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുമ്പ് രാഹുൽ കാര്യക്ഷമ വീണ്ടെടുക്കുമെന്ന് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.





