
പാറശാല സ്വദേശി ഷാരോൺ രാജിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഷാരോണിനെ വിഷം നൽകി കൊന്നതാണെന്ന് പെൺകുട്ടി ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഷാരോണിന്റെ മുൻ കാമുകി രാമവർമഞ്ചിറ സ്വദേശി ഗ്രീഷ്മയാണ് പ്രതി. കഷായത്തിൽ വിഷം കലർത്തി കൊന്നുവെന്നാണ് ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നത്.
ഗ്രീഷ്മക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെ തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു. ഗ്രീഷ്മയെ ഇന്ന് ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു.
ഈ മാസം 14നായിരുന്നു ഷാരോൺ ഗ്രീഷ്മ നൽകിയ ജ്യൂസ് കുടിച്ചത്. ചികിത്സയിലായിരിക്കെ 25ന് മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഷാരോണിന്റെ ആന്തരികാവയവങ്ങൾ ദ്രവിച്ചു പോയതായും ഡോക്ടർമാർ അറിയിച്ചിരുന്നു.





