
ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുൻ്റെ മൃതദേഹം അല്പസമയത്തിനകം കാർവാർ ആശുപത്രിയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം അർജുന്റെത് എന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിൽ ആക്കിയത്.
അർജുൻ്റെ ചേതനയറ്റ ശരീരവുമായി ആംബുലൻസ് ഉടൻ കാർവാർ ആശുപത്രിയിൽ നിന്ന് തിരിക്കും. വൈകീട്ട് മൂന്നുമണിയോടെയാണ് പരിശോധനയുടെ ഫലം കുടുംബത്തെ അറിയിച്ചത്. പിന്നാലെ മറ്റു നടപടിക്രമങ്ങൾ വേഗത്തിലാക്കി. സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരിക. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ടാകും. കർണാടക പൊലീസും യാത്രയിൽ മൃതദേഹത്തെ അനുഗമിക്കും.
72 ദിവസത്തിന് ശേഷമാണ് അർജുന്റെ ലോറി ഗംഗാവലിയിൽ നിന്ന് കണ്ടെത്തുന്നത്. CP2 പോയിന്റിൽ 12 അടി താഴ്ചയിലായിരുന്ന ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി കരയ്ക്കെത്തിച്ചത്. ലോറി പൂർണ്ണമായും ചെളിക്കുള്ളിലായിരുന്നു. ജൂലൈ 16 ന് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് ലോറിയിൽ ലോഡുമായി പോയ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അപകടത്തിപ്പെടുന്നത്.മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും ഗംഗിവലിപ്പുഴയിൽ തുടരുന്നുണ്ട്.





