കൊയിലാണ്ടിയെ നടുക്കിയ കൊലപാതകം; ചായ്പ്പിൽ രക്തത്തിൽ കുളിച്ച നിലയിൽ സുധയുടെ മൃതദേഹം; ഒളിവിൽപോയ ഭർത്താവിനായി തിരച്ചിൽ ഊർജിതം

കോഴിക്കോട് : കൊയിലാണ്ടി പൊയിൽകാവിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. പൊയിൽക്കാവിൽ സ്വദേശി സുധ (52) നെയാണ് ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള ചായ്പ്പിൽ വെട്ടേറ്റ് രക്തത്തിൽകുളിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവ് ‘മരംമുറി കുട്ടികൃഷ്ണൻ’ എന്ന് വിളിക്കുന്ന കുട്ടിക്കൃഷ്ണന് വേണ്ടിയാണ് കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾ പ്രദേശത്തുനിന്ന് മുങ്ങുകയായിരുന്നു.
ഇയാൾ പതിവായി പോകാറുള്ള കള്ളുഷാപ്പുകൾ, സുഹൃത്തുക്കളുടെ വീടുകൾ, മറ്റ് ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ച് പോലീസും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ട്.
അപകടസ്ഥലത്ത് പോലീസിന്റെ ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ, മണംപിടിച്ച പോലീസ് നായ സംഭവസ്ഥലത്തുനിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള വഴി വരെ ഓടി നിന്നു. പ്രതി ഈ വഴിയിലൂടെയാകാം രക്ഷപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോഴിക്കോട് റൂറൽ എസ്.പി മെറിൻ ജോസഫ്, വടകര ഡിവൈ.എസ്.പി കെ. സനിൽകുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സുനിൽകുമാർ എന്നിവർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തു.
ഇന്ന് രാവിലെയാണ് പൊയിൽക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിലെ സുധയെ വീടിനോട് ചേർന്ന ഷെഡിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന വാക്കത്തി കണ്ടെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.





