കുറ്റ്യാടിയിൽ യുവതിക്കും യുവാവിനും ക്രൂരമർദ്ദനവും ആൾകൂട്ട വിചാരണയും, ശക്തമായ നടപടി ഉണ്ടാകും’ – രമേശ് ചെന്നിത്തല

കോഴിക്കോട് : കുറ്റ്യാടിയിൽ കാപ്പ കേസ് പ്രതിയെ പിടികൂടിയ സംഭവത്തിൽ സമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ആൾകൂട്ട വിചാരണ എന്ന പ്രചാരണത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
തൂഫാൻ്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും കേസിനെ പറ്റി കൂടുതൽ പരിശോധിക്കാനും പൊലീസിന് നിർദേശം നൽകി. കുറ്റ്യാടിയിലെ സംഭവത്തിൻ്റെ പേരിൽ ഓപ്പറേഷൻ തൂഫാൻ എല്ലായിടത്തും ഇതുപോലെയാണെന്ന് പറയരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.നിരപരാധികളായ ആളുകളെ ഒരിക്കലും ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. മയക്കുമരുന്ന് വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും കർക്കശമായി നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വാഹനമിടിച്ച ശേഷം നിർത്താത പോയ സംഭവത്തിലാണ് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യവിചാരണ ചെയ്തത്. ഇരുവരുടെയും പക്കൽ ലഹരിമരുന്ന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ട വിചാരണ നടന്നത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.അതേസമയം പൊലീസ് നോക്കിനിൽക്കെ നടന്ന ആൾക്കൂട്ട വിചാരണയിൽ ഇതുവരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടില്ല. മർദനമേറ്റവർക്ക് പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം വേണ്ടെന്ന തീരുമാനത്തിൽ പൊലീസ് തുടരുമ്പോഴാണ് ശക്തമായ നടപടി ഉണ്ടാകുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രതികരണം ഉണ്ടായത്.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.137 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് എംഡിഎംഎ, കഞ്ചാവ് ഹാഷിഷ് ഓയില്‍, കഞ്ചാവ് ചെടികള്‍ എന്നിവ പിടിച്ചെടുത്തു. ഇതുവരെ 3080 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 3313 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. 1683 ഗ്രാം എംഡിഎംഎയും 288.956 കിലോ കഞ്ചാവും പിടിച്ചെടുത്തു.





