
ഖത്തർ ലോകകപ്പിനു ശേഷം ആദ്യമായി കളിക്കാനിറങ്ങിയ ബ്രസീലിനു തോൽവി. മൊറോക്കോയ്ക്കെതിരെയാണ് ബ്രസീലിൻ്റെ ഞെട്ടിക്കുന്ന തോൽവി. ലോകകപ്പിലെ തകർപ്പൻ പ്രകടനം മൊറോക്കോ ഒരിക്കൽ കൂടി പുറത്തെടുത്തപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീൽ മുട്ടുമടക്കി. സോഫിയാൻ ബൗഫൽ, അബ്ദെൽഹാമിദ് സാബിരി എന്നിവർ മൊറോക്കോയ്ക്കായും കാസമിറോ ബ്രസീലിനായും വല ചലിപ്പിച്ചു.
യുവതാരങ്ങൾക്ക് അവസരം നൽകിയാണ് ബ്രസീൽ ഇറങ്ങിയത്. ഇത് മുതലെടുത്ത മൊറോക്കോ കൗണ്ടർ അറ്റാക്കുകളിലൂടെ ബ്രസീലിനെ വിറപ്പിച്ചുകൊണ്ടിരുന്നു. 29ആം മിനിട്ടിൽ ബൗഫലിലൂടെ മൊറോക്കോ മുന്നിലെത്തി. ആദ്യ പകുതി 1-0 എന്ന സ്കോറിന് അവസാനിച്ചു. 67ആം മിനിട്ടിൽ ലൂകാസ് പക്വേറ്റയുടെ അസിസ്റ്റിൽ നിന്ന് കാസെമിറോ ബ്രസീലിൻ്റെ സമനില ഗോൾ നേടി. എന്നാൽ, 79ആം മിനിട്ടിൽ അബ്ദെൽഹാമിദ് സാബിരി നേടിയ ഗോളിൽ മൊറോക്കോ ജയമുറപ്പിച്ചു. റോണി, ആന്ദ്രേ സാന്റോസ് എന്നിവർ ഇന്നത്തെ മത്സരത്തിൽ ബ്രസീലിനു വേണ്ടി അരങ്ങേറ്റം കുറിച്ചു.
യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ സ്പെയിൻ തകർപ്പൻ ജയം നേടി. ഗ്രൂപ്പ് എയിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നോർവേയ്ക്കെതിരെ സ്പെയിൻ്റെ ജയം. ഹൊസേലു സ്പെയിനായി ഇരട്ടഗോളുകൾ നേടിയപ്പോൾ ഡാനി ഓൽമോ ആണ് മറ്റൊരു ഗോൾ നേടിയത്.
സ്പെയിൻ ആധിപത്യം കണ്ട മത്സരത്തിൽ 13ആം മിനിട്ടിൽ തന്നെ അവർ മുന്നിലെത്തി. ബാൽദെയുടെ അസിസ്റ്റിൽ നിന്ന് ഡാനി ഓൽമോ ആണ് ഗോൾ സ്കോറിംഗ് ആരംഭിച്ചത്. തുടർന്ന് കളിയുടെ അവസാന സമയം വരെ സ്പെയിനെ പിടിച്ചുനിർത്താൻ നോർവേയ്ക്ക് സാധിച്ചു. എന്നാൽ, പകരക്കാരനായി ഇറങ്ങിയ ഹൊസേലു 84, 85 മിനിട്ടുകളിൽ വല ചലിപ്പിച്ചതോടെ സ്പെയിന് വമ്പൻ ജയം.
സൗഹൃദ മത്സരത്തിൽ പെറുവിനെ ജർമനി മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്പിച്ചു. നിക്കോളാസ് ഫുൾക്രുഗ് ആണ് രണ്ട് ഗോളുകളും നേടിയത്. 12, 33 മിനിട്ടുകളിലായിരുന്നു ഗോളുകൾ. പിന്നീടും ഒട്ടേറെ അവസരങ്ങൾ തുറന്നെടുക്കാനായെങ്കിലും ജർമനിയ്ക്ക് പെറു പ്രതിരോധം ഭേദിക്കാനായില്ല.





