കോൺഗ്രസ് എന്നും മദ്യത്തിന് എതിരാണ്, മദ്യ നികുതി ഇളവ് ബജറ്റിൽ എങ്ങനെ വന്നുവെന്ന് മനസിലാകുന്നില്ല’ – വി.എം സുധീരൻ

തൃശൂര്‍: വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ചുള്ള പ്രഖ്യാപനം ബജറ്റിൽ എങ്ങനെ വന്നു എന്നുള്ളത് തിരിച്ചറിയാൻ ആവുന്നില്ലെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. കോൺഗ്രസ് എന്നും മദ്യത്തിന് എതിരാണ്. കെ.കരുണാകരനാണ് മദ്യം കുറയ്ക്കുന്ന നടപടികളിലേക്ക് കടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിമണൽ ഖനനത്തിൽ ആലപ്പുഴയിലെ ജനങ്ങളുടെ മനസിൽ വലിയ ആശങ്കയാണെന്നും സുധീരൻ പറഞ്ഞു.
മദ്യനയത്തിൽ തന്‍റെ നിലപാട് ഇന്നോ ഇന്നലെയോ അല്ല തുടങ്ങിയത്. കെ.കരുണാകരനാണ് മദ്യം കുറയ്ക്കുന്ന നടപടികളിലേക്ക് കടന്നത്. എ.കെ ആന്‍റണി ചാരായ നിരോധനം നടപ്പിലാക്കി. മദ്യത്തിനെതിരെയുള്ള കോൺഗ്രസ് നയം കാലങ്ങളായുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനമുയര്‍ത്തിയ സുധീരൻ ഗുരു ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് എതിരായാണ് വെള്ളാപ്പള്ളി പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു.
സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയാണ്. വെള്ളാപ്പള്ളി കൂട്ടുകെട്ടാണ് ഇടതു പരാജയത്തിന് കാരണമായത്. എസ്എൻഡിപി ജനറൽ സെക്രട്ടറി ആയ മുതൽ അദ്ദേഹത്തിന്‍റെ പ്രവർത്തികളിൽ തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. മഹേശന്‍റെ മരണത്തിൽ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യം വെള്ളാപ്പള്ളിയെ പരിഭ്രാന്തനാക്കിയിട്ടുണ്ടെന്ന് സുധീരൻ പറഞ്ഞു.





