ലാൽ സലാം സഖാക്കളെ’; മുഹമ്മദ് സിയാനോടും സുഹൃത്തുക്കളോടും വീഡിയോ കോളിൽ സംവദിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: കുട്ടി സഖാവ് എന്ന പേരില്‍ ശ്രദ്ധേയനായ മുഹമ്മദ് സിയാനെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് വാട്സ്ആപ്പ് വീഡിയോ കോളില്‍ വിളിച്ച് സംസാരിച്ചു. ഇന്‍സ്റ്റഗ്രാമിലെ ‘കുട്ടി സഖാവ്’ അക്കൗണ്ട് മെറ്റ പൂട്ടിയതിന് പിന്നാലെയാണ് പിണറായി വിജയന് കുട്ടിയെ വിളിച്ചത്.
തിരൂര്‍ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കല്‍ ഹെല്‍ത്ത് സെൻ്റർ യൂണിറ്റിലെ ബാലസംഘം കൂട്ടുകാരായ മുഹമ്മദ് സിയാനെയും സുഹൃത്തുക്കളെയുമാണ് പിണറായി വിളിച്ചത്. ലാല്‍സലാം വിളികളോടെയാണ് ഇരുവിഭാഗവും പരസ്പരം അഭിവാദ്യം ചെയ്തത്.ആരാണ് മുഹമ്മദ് സിയാന് എന്നും ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും കൂടെയുള്ളവര്‍ ആരാണെന്നും പിണറായി കുട്ടിയോട് ചോദിക്കുന്നത് വീഡിയോയിലുണ്ട്. ബാലസംഘം ജോയിൻ്റ് സെക്രട്ടറിയാണ് താനെന്നും, കൂടെയുള്ളവര്‍ ബാലസംഘം പ്രസിഡൻ്റും സെക്രട്ടറിയും വൈസ് പ്രസിഡൻ്റുമാണെന്നും സിയാൻ പിണറായിയ്ക്ക് പറഞ്ഞു കൊടുത്തു.
മുഹമ്മദ് സിയാൻ്റെ വൈറലായ കുട്ടി സഖാവ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തതിനെതിരെ സിയാന് മെറ്റക്ക് പരാതി നല്‍കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ ചേര്‍ന്ന് തയ്യാറാക്കിയ ‘കുട്ടി സഖാക്കള്‍’ വീഡിയോ വൈറലായതിന് പിന്നാലെയാണ് അക്കൗണ്ട് നഷ്ടമായത്.
ബാലസംഘം പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ ഒരുക്കിയ വീഡിയോകളാണ് സിയാൻ്റെ അക്കൗണ്ടിലൂടെ ശ്രദ്ധ നേടിയത്. അക്കൗണ്ട് പൂട്ടിയ വിവരം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു.ഇതേ തുടർന്നാണ് പിണറായി വിജയന് കുട്ടിയെ നേരിട്ട് വിളിച്ച് സംസാരിക്കാനും അഭിവാദ്യം ചെയ്യാനും തീരുമാനിച്ചത്. വീഡിയോ കോളില്‍ ബാലസംഘം പ്രവർത്തനങ്ങളെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും പിണറായി വിജയന് കുട്ടികളോട് വിശദമായി ചോദിച്ചറിഞ്ഞു.
കുട്ടികളുടെ ഉത്സാഹത്തെയും പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.





