Kozhikode

കാണാതായ മേപ്പയ്യൂർ സ്വദേശി ദീപകിനെ ഗോവയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട്: മേപ്പയ്യൂരിൽ നിന്നും കാണാതായ ദീപകിനെ കണ്ടെത്തി. ഗോവയിലെ പനാജിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ് ദീപക് ഇപ്പോൾ ഉള്ളത് . കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയായ ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നൽകിയ വിവരത്തെ തുടർന്നാണ് ഗോവ പൊലീസ് പനാജിയിൽ വെച്ച് ഇയാളെ കണ്ടെത്താൻ ആയത് .

ദീപക് മരിച്ചെന്ന് നേരത്തെ സംശയം ഉയർന്നിരുന്നു. ഇതേ തുടർന്ന് സ്വർണ്ണകടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹം ദീപകിന്റേതെന്ന സംശയത്തിൽ സംസ്കരിച്ചിരുന്നു.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ 2022 ജൂണ്‍ ആറിനാണ് നാട്ടില്‍ നിന്നും കാണാതായത്. ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണ്ണിച്ച മൃതദേഹത്തിന് ദീപകിന്‍റേതുമായി രൂപസാദൃശ്യം ഉണ്ടായതിനാലാണ് ബന്ധുക്കള്‍ സംസ്കരിച്ചത്. പൊലീസ് ഡിഎന്‍എ പരിശോധനക്ക് വേണ്ടി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു.

ഇതിനിടെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം തുടങ്ങിയത്. പിന്നീട് ഡിഎന്‍ എ പരിശോധനാ ഫലം വന്നതോടെ ദീപക്കിന്‍റേതെന്ന് കരുതി സംസ്കരിച്ച മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് വ്യക്തമാവുകയും. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ദീപക്കിനെക്കുറിച്ച് വിവരം കിട്ടിയില്ല.

ഇതിനിടെ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. കൂടത്തായി കൊലപാതക പരമ്പര കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ് പി ആര്‍ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷണം ഏറ്റെടുത്തു. എറണാകുളത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ദീപക്കിന്‍റെ മൊബൈല്‍ ഫോണ്‍ അവസാനമായി

കോഴിക്കോട് മാവൂര്‍ റോഡില്‍ വെച്ചാണ് ഓഫായത്. ഇത് സൈബര്‍ സെല്ലിന്‍റെ പരിശോധനയില്‍ വ്യക്തമായിരുന്നു. ദീപക്കിന്‍റെ വിദേശത്തുള്ള ചില ബന്ധുക്കളില്‍ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചിരുന്നു. മുമ്പ് വിദേശത്ത് ചില കേസുകളില്‍ പെട്ട് ദീപക് ജയിലില്‍ കിടന്നതായും അന്വേഷണ സംഘത്തിന് വിവരം കിട്ടി. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് ദീപക് ഗോവയിലുണ്ടെന്ന് വ്യക്തമായത്.

Related Articles

Leave a Reply

Back to top button