
തിരുവനന്തപുരം : സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്ന കോടിയേരിയുടെ നില ഇന്ന് വൈകുന്നേരം അതീവഗുരുതരാവസ്ഥയിലേക്കു മാറുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ പദവി രാജിവച്ചശേഷമാണ് ചെന്നൈയിലേക്ക് ചികിൽസയ്ക്കായി പോയത്. കോടിയേരി സുഖംപ്രാപിക്കുന്നതിന്റെ സൂചനകൾ നൽകി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം കഴിഞ്ഞദിവസമാണ് പാർട്ടി പുറത്തുവിട്ടത്.
എന്നാൽ ഇതിനിടെ അദ്ദേഹത്തിന് പനിബാധിക്കുകയും നില അപകടകരമായ അവസ്ഥയിലേക്ക് മാറുകയായിരുന്നുവെന്നാണ് വിവരം.
കോടിയേരിയുടെ നില മോശമായതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശയാത്ര നീട്ടിവെച്ചിരുന്നു.
ഇന്ന് ഫിന്‍ലന്‍ഡിലേക്ക് പോകാനിരുന്ന യാത്ര റദ്ദാക്കിയ മുഖ്യമന്ത്രി നാളെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്തും എന്ന് വാർത്താ ഏജൻസി ഇന്ന് വൈകുന്നേരം അറിയിച്ചിരുന്നു.
സിപിഎം കേരള സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അൽപ സമയത്തിനകം ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തും.
സ്പീക്കര്‍ എ എന്‍ ഷംസീറും ആശുപത്രിയിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിലേക്ക് മൃതദേഹം എത്തിക്കുന്നതും സംസ്കാരം അടക്കമുള്ള വിശദാംശങ്ങൾ രാത്രി വൈകി പ്രഖ്യാപിക്കും.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അൽപ സമയത്തിനകം ആശുപത്രിയിൽ എത്തി അന്തിമോപചാരം അർപ്പിക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.





