
കോഴിക്കോട് : നിറഞ്ഞ സദസ്സിനുമുന്നിൽ വിലക്കുകളേതുമില്ലാതെ മൻസിയ നൃത്തമാടി. ടൗൺഹാളിൽ മൻസിയയുടെ നൃത്തച്ചുവടുകളെ നിറഞ്ഞ കരഘോഷത്തോടെ സ്വീകരിച്ച് ആസ്വാദകർ. കൂടൽമാണിക്യക്ഷേത്രത്തിൽ മൻസിയ നൃത്തം അവതരിപ്പിക്കുന്നതിന് ദേവസ്വംബോർഡ് വിലക്കേർപ്പെടുത്തിയത് വിവാദമായിരുന്നു. വെള്ളിമാടുകുന്ന് റെഡ് യങ്സിന്റെ സാംസ്കാരിക വിഭാഗമായ ‘മഞ്ചാടിക്കുരു’വാണ് നൃത്തപരിപാടിക്ക് ടൗൺഹാളിൽ വേദിയൊരുക്കിയത്. പരിപാടിയുടെ മുന്നോടിയായി ‘മതേതരദേവസ്വം നേരും നുണയും’ എന്നവിഷയത്തിൽ നടന്ന സെമിനാറിൽ പ്രൊഫ. കെ.ഇ.എൻ., ഷാഹിന കെ. റഫീഖ്, അപർണ ശിവകാമി എന്നിവർ സംസാരിച്ചു. മൻസിയയ്ക്ക് ടി.വി. ബാലൻ ഉപഹാരം സമർപ്പിച്ചു.
മതമില്ലാത്തവർക്കും മതമുള്ളവർക്കും സന്തോഷത്തോടെ വേദികളിൽ കയറാനുള്ള സാഹചര്യങ്ങൾ കൂട്ടായ്മകളിലും ആഘോഷങ്ങളിലും ഉണ്ടാകട്ടെയെന്നും മൻസിയ പറഞ്ഞു. നൃത്തപരിപാടിക്ക് എൻ.വി. മധുസൂധൻ (മൃദംഗം), മുരളി സംഗീത് (വായ്പാട്ട്), തൃശ്ശൂർ എം. ശ്യാംകല്യാൺ (വയലിൻ ), കാവ്യ (നട്ടുവാങ്കം) എന്നിവർ അകമ്പടിയേകി.





