
തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി. വെടിക്കെട്ട് പുരയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയായാണ് കൈയ്യുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇവ തെരുവുനായ്ക്കൾ കൊണ്ടിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ മുണ്ടത്തികോട്ടെ പാടശേഖരങ്ങളിലെ രണ്ടിടങ്ങളിൽ നിന്നും ചെറിയ ശരീരഭാഗങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. ദുരന്ത ഭൂമിയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
കെഡാവർ നായ്ക്കളുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. 10 പേര്‍ അടങ്ങുന്ന സംഘങ്ങളായി തിരഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സമീപത്തെ വീടുകളുടെ പരിസരങ്ങളിലും പരിശോധിക്കും. നാട്ടുകാരുടെ സഹായത്തോടെയാകും പരിശോധന. അതേസമയം, അപകട മേഖല ലഭിച്ച ശരീര ഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന ഫലം നാളെ മുതൽ ലഭ്യമാകും. മുണ്ടത്തിക്കോട് ദുരന്തഭൂമിയിൽ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ തൃശൂർ മെഡിക്കൽ കോളേജിൽ മൊബൈൽ ഡിഎൻഎ ടെസ്റ്റിംഗ് യൂണിറ്റ് എത്തിയിട്ടുണ്ട്. നിലവിൽ 29 ശരീരഭാഗങ്ങളിൽ നിന്നും തിരിച്ചറിയാത്ത മൃതദേഹത്തിൽ നിന്നുമാണ് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. നാളെ മുതൽ പരിശോധന ഫലങ്ങൾ പുറത്തുവന്നു തുടങ്ങും.





