Kozhikode

കുറ്റിക്കാട്ടൂരിൽ 15 കാരിയെ പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ചു

Please complete the required fields.




കുന്ദമംഗലം : കുറ്റിക്കാട്ടൂരിൽ 15 കാരിയെ പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി. ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടർന്ന് 20 കിലോമീറ്റർ അകലെ മലമുകളിൽ നിന്നും യുവാവിനെ കണ്ടെത്തി. സംഭവത്തില്‍ പെൺകുട്ടിയുടെ ബന്ധുക്കളടക്കം 5 പേർ പിടിയിൽ. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെ (34) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയോടെയാണ് സംഭവം. കുറ്റിക്കാട്ടൂരിനടുത്തുള്ള വീട്ടിൽ നിന്നാണ് യുവാവിനെ ആറംഗ സംഘം രാത്രി 10മണിയോടെ തട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ സംഘം യുവാവിനെ വലിച്ചിറക്കി വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്ന് കുന്ദമംഗലം ഭാഗത്തേക്കു പോയി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യുവാവിന്റെ വീട്ടുകാരും മെഡിക്കൽ കോളജ് പൊലീസിൽ വിവരം നൽകി. അസിസ്റ്റന്റ് കമ്മീഷണർ കെ.സുദർശന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എം.എൽ. ബെന്നി ലാലുവും ചേർന്ന് വൻ പൊലീസ് സംഘം പ്രതികൾക്കായി വ്യാപകമായി തിരച്ചിൽ നടത്തി.

സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിലാണ് പ്രതികൾ യുവാവുമായി ആരാമ്പ്രത്തിനടുത്ത് ചക്കാലക്കൽ സ്കൂളിനു മുകളിലുള്ള കുന്നിലേക്ക് എത്തിച്ചതായി വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി കുന്നിൻപ്രദേശം വളഞ്ഞ് സംഘത്തെയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പിടികൂടിയ പ്രതികളെ പുലർച്ചയോടെ മെഡിക്കൽ കോളജ് സ്റ്റേഷനിൽ എത്തിച്ചു.

ഇവർ തട്ടിക്കൊണ്ടു പോയ യുവാവ് പ്രദേശത്തെ ഒരു പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇതിൽ പ്രകോപിതരായ പെൺകുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. പ്രതികളെ ചോദ്യം ചെയ്തു വരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു.

Related Articles

Leave a Reply

Back to top button