
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളിയിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന കണിശതയോടെ പന്തെറിഞ്ഞ ബോളിങ് സെക്ഷനും ബാറ്റിങില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കെ.എല്‍ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 188 റണ്‍സിന് കൂടാരം കയറി. 189 റണ്‍സെന്ന വിജയ ലക്ഷ്യത്തിലേക്ക് 61 പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ജയം കുറിച്ചു.
ഓസീസ് മുന്നോട്ടുവച്ച 189 റണ്‍സെന്ന ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. എട്ട് പന്തുകള്‍ മാത്രം നേരിട്ട ഇഷാൻ കിഷന്‍ മാര്‍കസ് സ്റ്റോയിനിസിന്റെ പന്തില്‍ വിക്കറ്റിനു മുമ്പില്‍ കുരുങ്ങി. ശുഭ്മാന്‍ ഗില്ലിനെ സ്റ്റാര്‍ക് തിരിച്ചയച്ചു. 31 പന്തില്‍ 20 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. വിരാട് കോലിയും പെട്ടെന്ന് മടങ്ങി. നാല് റണ്ണെടുത്ത കോലി സ്റ്റാര്‍കിന്റെ തന്നെ മികച്ച ഒരു പന്തില്‍ എല്‍.ബി.ഡബ്യുവില്‍ കുടുങ്ങുകയായിരുന്നു. സ്റ്റാര്‍കിന്റെ അടുത്ത പന്തില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവും എല്‍.ബി.ഡബ്ല്യുവായി. ഇതോടെ ഇന്ത്യ തകരുമെന്ന നിലയിലായി.
പിന്നീട് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും സന്ദര്‍ഭോചിതമായ രീതിയില്‍ ബാറ്റ് വീശി. 31 പന്തില്‍ 25 റണ്‍സ് നേടിയ പാണ്ഡ്യ ക്രീസില്‍ നിലയുറപ്പിച്ച രാഹുലിന് പിന്തുണയേകി. സ്റ്റോയിനിസിന്റെ പന്തില്‍ കാമറോണ്‍ ഗ്രീനിന് പിടികൊടുത്ത് പാണ്ഡ്യ തിരികെ പോയതോടെ രാഹുലിന് കൂട്ടായെത്തിയത് രവീന്ദ്ര ജഡേജ. താരത്തിന്റെ 45 റണ്‍സ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആദ്യം ഹാര്‍ദികിനെയും പിന്നീട് ജഡേജയെയും കൂട്ടുപിടിച്ച് ധീരോദാത്തമായി ബാറ്റേന്തിയ രാഹുലിന്റെ പെര്‍ഫോമന്‍സ് ടീമിനെ അനായാസം ജയത്തിലെത്തിച്ചു. 91 പന്തില്‍ 75 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. ഷമിയും സിറാജുമാണ് മൂന്ന് വിക്കറ്റ് വീതം നേടി ഓസീസിനെ നിലംപരിശാക്കിയത്. ജഡേജക്ക് രണ്ടും ഹാര്‍ദികിനും കുല്‍ദീപ് യാദവിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.





