
തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിന് പുതിയ ഉത്തരസൂചിക ഉപയോഗിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് അധ്യാപകസംഘടനകൾ. വിഷയത്തിൽ സർക്കാരിൻ്റെ പിടിവാശി പരാജയപ്പെട്ടെന്നം അധ്യാപകർക്കെതിരായ അച്ചടക്ക നടപടികൾ പിൻവലിക്കണമെന്നും അധ്യാപകരുടെ സംഘടനയായ എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.
മൂല്യനിർണ്ണയ ഉത്തര സൂചികയിലെ അപാകത പരിഹരിക്കുമെന്ന മന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ അച്ചടക്ക നടപടികൾ പിൻവലിക്കാനും സർക്കാർ തയ്യാറാവണം. പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കി വിദ്യാർഥികൾക്ക് അർഹമായ മാർക്ക് ലഭിക്കുന്നതിനാവശ്യമായ രീതിയിൽ പുതിയ ഉത്തരസൂചിക പുറത്തിറക്കണം. എന്നാൽ സർക്കാരിൻ്റെ പിടിവാശികൾ മുഴുവൻ പരാജയപ്പെട്ടത്തിൻ്റെ ജാള്യത മറയ്ക്കാൻ ഹയർ സെക്കണ്ടറി അധ്യാപക സംഘടനകളെ ലക്ഷ്യംവയ്ക്കുന്ന നടപടി പരിഹാസ്യമാണ്.
പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുതുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി (V Sivankutty) നേരത്തെ അറിയിച്ചിരുന്നു. പുനപരിശോധിക്കാൻ 15 അംഗ സമിതിയെ നിയമിച്ചു. സമിതി നിർദേശിക്കുന്ന ഉത്തര സൂചികയനുസരിച്ച് മറ്റന്നാൾ മുതൽ മൂല്യനിർണയം നടക്കും. ഇതുവരെ നോക്കിയ പേപ്പറുകൾ വീണ്ടും മൂല്യനിർണയം നടത്തും. ബഹിഷ്കരിച്ച അധ്യാപകർക്കെതിരെ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക ബഹിഷ്കരണത്തെ കുറിച്ച് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും.
റിപ്പോർട്ടിൽ എന്തു നടപടിയെന്ന് ഇപ്പോൾ പറയാനാകില്ല. അധ്യാപകരുടെ ബഹിഷ്കരണം പരീക്ഷ അട്ടിമറിക്കാനുള്ള നീക്കമാണ്. പരീക്ഷ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ അധ്യാപകര്‍ പുറത്തുവിടുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉത്തരസൂചികയിൽ പോരായ്മ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരസൂചിക പുതുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.





