Kerala

ലീഗ് കടുത്ത വര്‍ഗീയ പ്രചാരകരായി മാറുന്നു; രാഷ്ട്രീയത്തിനുവേണ്ടി മതത്തെ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി

Please complete the required fields.




മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ പ്രചാരകരായി ലീഗ് മാറുന്നുവെന്നും സമാധാനം ആഗ്രഹിക്കുന്ന അണികളെ തീവ്രവാദികള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

‘രാഷ്ട്രീയത്തിനുവേണ്ടി മതം ഉപയോഗിക്കുന്നത് ശരിയല്ല. വഖഫ് സമ്മേളനത്തില്‍ ലീഗ് നേതാക്കള്‍ നടത്തിയത് കടുത്ത വര്‍ഗീയ പ്രചാരണമാണ്’. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ സംഘപരിവാറും ഇസ്ലാമിസ്റ്റുകളും ശ്രമിക്കുകയാണെന്നും ഇതിനായി നവമാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

കഴിഞ്ഞ ദിവസം സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും ലീഗിനെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ലീഗിന്റെ വ്യക്ത്യാധിക്ഷേപത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി, നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡിന്റേതാണ്, അവരുടെ തീരുമാനം അനുസരിച്ചാണ് നിയമം നടപ്പാക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ലീഗിനെ കുറ്റപ്പെടുത്തി മന്ത്രി വി അബ്ദുറഹ്മാനും രംഗത്തെത്തി. മുസ്ലിം സമുദായത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ലീഗ് ശ്രമിക്കുന്നു എന്നായിരുന്നു വിമര്‍ശനം. എല്ലാ മുസ്ലിങ്ങളും ലീഗല്ലെന്ന് മനസിലാക്കണം. വഖഫ് സ്വത്തുക്കള്‍ കൈമാറ്റം ചെയ്തത് മുസ്ലിം ലീഗിന്റെ ഒത്താശയോടെയാണ്. ചര്‍ച്ചകളിലൂടെ വഖഫ് ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button