
കാസർകോട് : മാതൃഭൂമി വാർത്തയെത്തുടർന്ന് ഒറ്റദിവസംകൊണ്ട് കർഷകന്റെ അധ്വാനത്തിന്റെ വില നാട് തിരിച്ചറിഞ്ഞു. ഉദയപുരം പൂണൂരിലെ കർഷകൻ സി.രാഘവന്റെ നൊമ്പരമാണ് മാതൃഭൂമി വാർത്തയിലൂടെ നാട് തിരിച്ചറിഞ്ഞ് പ്രതികരിച്ചത്. വിളവെടുത്ത വെള്ളരിക്ക് വിപണി കണ്ടെത്താൻ പറ്റാതെ വിഷമിക്കുന്ന കർഷക കുടുംബത്തിന്റെ സങ്കടമാണ് വാർത്തയായി നൽകിയത്. രാഘവൻ വിളയിച്ചെടുത്ത 12 ക്വിന്റൽ കണിവെള്ളരി മൊത്തമായി ചീമേനി മുണ്ട്യ കളിയാട്ട ആഘോഷക്കമ്മിറ്റി തിങ്കളാഴ്ച ഉദയപുരത്തെത്തി വിലയ്ക്കുവാങ്ങി.
കർഷകൻ നിശ്ചയിച്ച വിലയായ കിലോയ്ക്ക് 15 രൂപ നിരക്കിൽ വിലപേശാതെയായിരുന്നു കച്ചവടം. ഞായറാഴ്ച വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ വിളവെടുത്ത വെള്ളരി മുഴുവനായും തൂക്കിയെടുക്കാമെന്ന് ഉത്സവക്കമ്മിറ്റി ഭാരവാഹികൾ കർഷകനെ അറിയിച്ചിരുന്നു. കെ.മാധവൻ പ്രസിഡന്റും കെ.നാണുക്കുട്ടൻ സെക്രട്ടറിയും അഡ്വ. വിനോദ്കുമാർ വൈസ് പ്രസിഡന്റും കെ.അരവിന്ദൻ ഖജാൻജിയും കെ.ജനാർദനൻ ഭക്ഷണക്കമ്മിറ്റി ചെയർമാനുമായുള്ള കമ്മിറ്റിയുടെതായിരുന്നു ഉദയപുരത്തെ കർഷകനെ ചേർത്തുപിടിക്കാനുള്ള തീരുമാനം. ഭക്ഷണക്കമ്മിറ്റി കൺവീനർ കൂത്തൂർ സുരേന്ദ്രനും ഭാരവാഹി കെ.ടി.ജഗദീഷും വാഹനവുമായെത്തിയാണ് കണിവെള്ളരി ഏറ്റെടുത്തത്.





