
കാസർകോട് : വിവാഹ വാർഷിക തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനെ റിമാൻഡ്ചെയ്തു.ചെങ്കള പാണലത്തെ ആദിലിന്റെ ഭാര്യ ഫാത്തിമത്ത് സുഫൈദയാണ് (24) ഞായറാഴ്ച പുലർച്ചെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. ഇന്നാണ് ഇവരുടെ ഒന്നാം വിവാഹ വാർഷികം.ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഒരു വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഇവർക്ക് മൂന്നു മാസം പ്രായമായ പെൺകുട്ടിയുണ്ട്. വിവാഹശേഷം ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കുടുംബങ്ങൾ ഇടപെട്ടാണ് പരിഹരിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ടും പ്രശ്നമുണ്ടായി.
തുടർന്ന് സുഫൈദ വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നു. സുഫൈദയുടെ സഹോദരൻ അബ്ദുൽ വാസിലും ബന്ധുക്കളും വീട്ടിലെത്തി. സുഫൈദ കുഞ്ഞുമായി വാസിലിന്റെ കൂടെ പോകാൻ ഒരുങ്ങിയപ്പോൾ കുഞ്ഞിനെ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് പറഞ്ഞ് ആദിൽ തടഞ്ഞു. ഇതിന് പിന്നാലെ വീട്ടിനകത്തേക്ക് പോയ സുഫൈദ നിലം കഴുകാൻ ഉപയോഗിക്കുന്ന രാസലായനി കുടിച്ചത്.
സുഫൈദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരിച്ചു. പൊലീസ് ഇൻക്വസ്റ്റിൽ സുഫൈദയുെട ദേഹത്ത് മർദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു. ആദിലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.





