Sports

വനിതാ ഐപിഎലിന് അനുമതി നൽകി ബിസിസിഐ

Please complete the required fields.




വനിതാ ഐപിഎലിന് അനുമതി നൽകി ബിസിസിഐ. ഇന്ന് മുംബൈയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അടുത്ത വർഷം മുതൽ ഐപിഎൽ നടത്താൻ ബിസിസിഐ അനുമതി നൽകിയത്. അടുത്ത വർഷം മാർച്ചിൽ അഞ്ച് ടീമുകളുമായി വനിതാ ഐപിഎൽ ആരംഭിക്കാനായിരുന്നു ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നത്.

വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരവും ആവണം. വനിതാ ടി-20 ലോകകപ്പ് അവസാനിക്കുന്നതിനും പുരുഷ ഐപിഎൽ ആരംഭിക്കുന്നതിനും ഇടയിൽ, 2023 മാർച്ചിലാവും വനിതാ ഐപിഎൽ നടക്കുക.

സോൺ അടിസ്ഥാനത്തിലോ സിറ്റി അടിസ്ഥാനത്തിലോ ആവും ഫ്രാഞ്ചൈസികൾ നൽകുക. ഇത് എങ്ങനെ വേണമെന്നതിൽ തീരുമാനം ആയിട്ടില്ല. നോർത്ത് (ധർമശാല/ജമ്മു), സൗത്ത് (കൊച്ചി/ വൈസാഗ്), സെൻട്രൽ (ഇൻഡോർ/നാഗ്പൂർ/റായ്പൂർ), ഈസ്റ്റ് (റാഞ്ചി/കട്ടക്ക്), നോർത്ത് ഈസ്റ്റ് (ഗുവാഹത്തി), വെസ്റ്റ് (പൂനെ/രാജ്കോട്ട്) എന്നീ സോണുകളും നിലവിൽ പുരുഷ ഫ്രാഞ്ചൈസികൾ ഉള്ള മുംബൈ, രാജസ്ഥാൻ, കൊൽക്കത്ത, ബെംഗളൂരു, ഡൽഹി, ചെന്നൈ, ലക്നൗ, പഞ്ചാബ്, ഹൈദരാബാദ്, അഹ്‌മദാബാദ് എന്നീ നഗരങ്ങളുമാണ് പരിഗണനയിൽ. ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം എടുക്കും.

ലീഗ് ഘട്ടത്തിൽ ഓരോ ടീമുകളും രണ്ട് തവണ വീതം പരസ്പരം ഏറ്റുമുട്ടും. പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്തുന്ന ടീം നേരിട്ട് ഫൈനലിലെത്തും. രണ്ട്, മൂന്ന് സ്ഥാനങ്ങളിലെ ടീമുകൾ എലിമിനേറ്ററിൽ ഏറ്റുമുട്ടും. വിജയിക്കുന്ന ടീം ഫൈനലിലെത്തും. രണ്ട് വേദികളിലായാവും മത്സരങ്ങൾ.

2023 ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോവില്ലെന്ന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റുമായ ജയ് ഷാ പറഞ്ഞു. ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയ് ഷാ. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ജയ് ഷായുടെ പ്രതികരണം.

Related Articles

Leave a Reply

Back to top button