
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിൻറെ കൈ വീട്ടമ്മ കടിച്ച് പറിച്ചു. കടിയേറ്റ മോഷ്ടാവ് മാലയിലെ പിടിവിട്ട് ബൈക്കിൽ രക്ഷപ്പെട്ടു. മണ്ണാർക്കാട് സ്വദേശിയായ ലതയുടെ സ്വർണ്ണമാലയാണ് മോഷ്ടാവ് പൊട്ടിക്കാനുള്ള ശ്രമിച്ചത്. അപ്രതീക്ഷിത പ്രതികരണത്തിൽ മാലവിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു.
പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ ഒൻപതേമുക്കാലോടെ വീട്ടുജോലിക്ക് ഇറങ്ങിയതായിരുന്നു ലത. മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡിൽ ബസ്സിറങ്ങി. ജോലിസ്ഥലത്തേക്ക് നടക്കുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് പിന്നിൽ ബൈക്കിൽ വന്ന മോഷ്ടാവ് കഴുത്തിലെ മാലക്ക് പിടിക്കുകയായിരുന്നു.
മോഷ്ടാവിന് മാല വലിച്ചെടുക്കാൻ ഒരു ഒഴിവ് കിട്ടും മുമ്പേ ലത കള്ളൻറെ കയ്യിൽ കടിക്കുകയായിരുന്നു. ഇതോടെ യുവാവ് പിടി വിടുകയും ലത മാല തിരിച്ചു പിടിക്കുകയും ചെയ്തു. കടി കിട്ടിയ പ്രതി അതിവേഗം കോങ്ങാട് റോഡിലൂടെ ബൈക്കിൽ അപ്രത്യക്ഷനായി. യുവാവിന് പിന്നാലെ ഓടിയെങ്കിലും ഇയാള്‍ ബൈക്കിൽ അതിവേഗം രക്ഷപ്പെട്ടെന്ന് ലത പറഞ്ഞു.





