കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്: പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി

കൊച്ചി: കേരളത്തിൽ സ്‌ഫോടന പരമ്പരയും ചാവേർ ആക്രമണവും ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതി റിയാസ് അബുബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. പ്രതിക്കെതിരെ എൻഐഎ ചുമത്തിയ 38,39 വകുപ്പും 120 B വകുപ്പും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
ശിക്ഷാ വിധിയിൽ വാദം നാളെ നടക്കും. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് റിയാസ് അബൂബക്കർ കേരളത്തിൽ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തെന്നാണ് എൻഐഎ കണ്ടെത്തൽ. 2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ ഐഎസ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകൾ അറസ്റ്റിന്റെ സമയത്ത് പിടിച്ചെടുത്തിരുന്നു.
വിധിയിൽ ഇതും നിർണായകമായി. ശ്രീലങ്കൻ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടുവെന്നാണ് റിയാസ് അബൂബക്കറിനായുള്ള കേസ്. ഇതിന് പുറമേ ഇയാൾ സ്വയം ചാവേറാകാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഭീകരാക്രമണത്തിലായി കേരളത്തിൽ നിന്നുള്ള യുവാക്കളെ റിയാസ് സോഷ്യൽ മീഡിയ വഴി സ്വാധീനിക്കാൻ ഉൾപ്പെടെ ശ്രമിച്ചിരുന്നു. ഇതിനായുള്ള തെളിവുകളിൽ ഇയാളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് എൻഐഎ പറയുന്നു.





