
നാദാപുരം: മലബാർ വനിതാ കോളജ് വിദ്യാർഥിനികൾ ഭക്ഷ്യ വിഷബാധയേറ്റ് താലൂക്ക് ആശുപത്രിയിൽ എത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ ആശുപത്രി അധികൃതരും ജനപ്രതിനിധികളും കാണിച്ച ജാഗ്രത പ്രശംസാർഹമായി. അവശരായെത്തിയ പെൺകുട്ടികളെ വിദഗ്ധമായി പരിശോധിക്കാനും പരിചരിക്കാനും ആശുപത്രിയിലുണ്ടായിരുന്ന മുഴുവൻ ഡോക്ടർമാരും നഴ്സുമാരും ശുഷ്കാന്തി കാണിച്ചു.
താലൂക്ക് ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ കിടത്തി ചികിത്സ നൽകിയ ഓരോ കുട്ടികളുടെയും ആരോഗ്യ സ്ഥിതി നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തി. സൂപ്രണ്ട് ഡോ.എം.ജമീല, മറ്റു ഡോക്ടർമാരായ മിഥുൻ ശശി, വി.പി.ഫാത്തിമ, ശ്യാം തുടങ്ങിയവരും ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി അടക്കമുള്ളവരും സജീവമായി ഇടപെട്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ, സ്ഥിരം സമിതി അധ്യക്ഷർ അടക്കമുള്ള ജനപ്രതിനിധികൾ തുടങ്ങിയവർ കുട്ടികൾക്ക് തുണയേകാൻ എത്തി. ഭക്ഷ്യ സുരക്ഷാ ഇൻസ്പെക്ടർ ഫെബിന മുഹമ്മദ് കോളജ് അധികൃതരിൽ നിന്നും കുട്ടികളിൽ നിന്നും തെളിവെടുപ്പ് നടത്തി. ആശുപത്രിയിലെ പാരാമെഡിക്കൽ ജീവനക്കാരും പൊതുജനാരോഗ്യ വിഭാഗവും നല്ല രീതിയിൽ ഇടപെട്ടു.
ഡ്യൂട്ടി കഴിഞ്ഞ ഡോക്ടർമാരെയും സ്പെഷ്യൽറ്റി വിഭാഗങ്ങളിൽ ഉണ്ടായിരുന്ന ഡോക്ടർമാരെയും വാർഡുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും അത്യാഹിത വിഭാഗത്തിലേക്ക് ഉടൻ എത്തിച്ചാണ് കുട്ടികൾക്ക് ചികിത്സ നൽകിയത്.





