അതിർത്തി കടക്കാൻ പാടുപെട്ട് പൊതുജനം; തലപ്പാടിയിൽ ഇരുസംസ്ഥാന പൊലീസുകാരും മുഖാമുഖം; പരസ്പരം വാഹനങ്ങൾ തടയുന്നു

തലപ്പാടി: അതിർത്തിയിൽ ഇരു സംസ്ഥാന പൊലീസുകാരും പരിശോധനകൾ കർശനമാക്കിയതോടെ തലപ്പാടി കടക്കാൻ ജനങ്ങൾ പാടുപെടുന്നു. കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് ആർ ടി പിസിആർ സെർടിഫികെറ്റ് കർണാടക നിർബന്ധമാക്കിയതോടെയാണ് വീണ്ടും പ്രതിസന്ധി രൂക്ഷമായത്.
കേരളത്തിൽ നിന്നുള്ള വാഹങ്ങൾ കർണാടക പൊലിസും, കർണാടകയിൽ നിന്നുള്ള വാഹനങ്ങൾ കേരള പൊലീസും തടയുന്നു. ആർ ടി പിസിആർ സെർടിഫികെറ്റ് ഉള്ളവരെ മാത്രമാണ് കടത്തുവിടുന്നത്. രണ്ട് ഡോസ് വാക്സിന്റെ സെർടിഫികെറ്റ് ഉള്ളവരെ പോലും കടത്തിവിടുന്നില്ല. അനവധി വാഹനങ്ങളാണ് തിരിച്ചുവിടുന്നത്.
അതിനിടെ സ്ഥിതിഗതികൾ വിലയിരുത്താൻ കർണാടക എഡിജിപി പ്രതാപ് റെഡ്ഡി ചൊവ്വാഴ്ച ഉച്ചയോടെ തലപ്പാടി അതിർത്തി സന്ദർശിച്ചു. പൊലീസ് സുരക്ഷയെക്കുറിച്ചും പരിശോധനകളെക്കുറിച്ചും അദ്ദേഹം വിവരങ്ങൾ ശേഖരിച്ചു. ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമീഷണർ ഡോ. കെ വി രാജേന്ദ്രൻ എഡിജിപിക്ക് വിശദാംശങ്ങൾ നൽകി. അതിർത്തിയിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് എഡിജിപി പൊലീസ് ഉദ്യോഗസ്ഥരോടും ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷണറോടും ആവശ്യപ്പെട്ടിരിക്കുന്നത്.
കാസർകോട്ട് നിന്നുള്ള കർണാടകയിൽ പഠിക്കുന്ന വിദ്യാർഥികൾ, ജോലിക്കാർ, വ്യാപാരികൾ, ആശുപത്രികളിലേക്ക് പോകുന്ന രോഗികൾ അടക്കമുള്ളവർ പ്രതിസന്ധിയിലാണ്. കർണാടകയിൽ കോവിഡ് വർധിക്കുന്നതിന് കേരളവും കാരണമാണെന്ന് കർണാടകയുടെ വാദം. എന്നാൽ പരിശോധനകളിൽ പിന്നോട്ടില്ലെന്നാണ് എഡിജിപിയുടെ സന്ദർശനത്തോടെ വ്യക്തമാകുന്നത്.





