Ernakulam

അഭയ കേസ്: സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ്, ഇനി സി ബി ഐ ഓഫിസിലെത്തി ഒപ്പിടണ്ട

Please complete the required fields.




കൊച്ചി: അഭയ  കേസിൽ  പ്രതിയായ  സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ്.   ആറ് മാസത്തേക്കാണ് ഇളവ്. എല്ലാ ശനിയാഴാചകളിലും സി ബി ഐ ഓഫിസിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്. 

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ടാൽ മതിയെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നിലവില്‍ കോട്ടയത്താണ് സിസ്റ്റര്‍ സെഫി താമസിക്കുന്നത്. അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ ഗാന്ധി നഗറായതിനാല്‍ അവിടെയെത്തി ഒപ്പിടാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ കേസ് ആദ്യം രജിസ്റ്റർ ചെയ്ത വെസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ എത്താനാണ് കോടതി നിർദേശിച്ചത്. 

അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ഇക്കഴിഞ്ഞ ജൂണില്‍  ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവര്‍ ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ശിക്ഷാ നടപടികൾ നടപ്പാക്കുന്നത് നിർത്തിവച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും സംസ്ഥാനം വിടരുതെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നുണ്ട്.മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2021 ഡിസംബർ 23-നായിരുന്നു  അഭയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാൽ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ പ്രതികൾ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്‍റെ ആധികാരികതയും ഹർ‍ജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

Related Articles

Leave a Reply

Back to top button