
കൊച്ചി: മാതാവിന്റെ ഡയാലിസിസിന് പണം കണ്ടെത്താൻ വേണ്ടി കള്ളക്കടത്തിൽ കണ്ണിയായ യുവാവ് നെടുമ്പാശ്ശേരിയിൽയിൽ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന 1060 ഗ്രാം സ്വർണവുമായി പിടിയിലായത്. 13 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. അതിനിടെ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം അത്യാവശ്യമായി വന്നു. സ്വർണം കൊണ്ടു പോയാൽ യാത്രാക്കൂലിയും 25,000 രൂപയും നൽകാമെന്ന് ഒരു സുഹൃത്ത് അറിയിച്ചു.
സുഹൃത്ത് വഴിയാണ് സ്വർണക്കടത്ത് സംഘവുമായി ബന്ധം സ്ഥാപിച്ചത്. ജിദ്ദയിൽ നിന്നും കുവൈത്ത് വഴിയാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ എത്തിയത്.
മലദ്വാരത്തിൽ നാല് ക്യാപ്സ്യൂളുകളാക്കിയാണ് സ്വർണം ഒളിപ്പിച്ചത്. സ്വർണം കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് പരിചയമില്ലാത്തതിനാൽ ഇയാൾ വളരെ അവശനായതായും കസ്റ്റംസ് അറിയിച്ചു.





