
സിൽവർ ലൈൻ പദ്ധതിക്കെതിരെ ബി ജെ പി സമരത്തിലേക്ക്. ഈ മാസം 25 മുതൽ 30 വരെ സിൽവർ ലൈൻ കടന്ന് പോകുന്ന ജില്ലകളിൽ പദയാത്രകൾ സംഘടിപ്പിക്കും. ജില്ലാ അധ്യക്ഷന്മാർ സിൽവർ ലൈൻ വിരുദ്ധ പദയാത്രകൾ നയിക്കുമെന്ന് ബി ജെ പി അറിയിച്ചു. അതിനിടെ നാടിന് ആവശ്യമുള്ള പദ്ധതികള്‍ ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പണറായി വിജയന് പറഞ്ഞു.
ഇതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മെട്രോമാന് ഇ.ശ്രീധരന് ഉന്നയിച്ച ആരോപണങ്ങളെ തള്ളി കെ റെയില്‍ എംഡി വി.അജിത്കുമാര്‍ രംഗത്തെത്തി. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ഇ.ശ്രീധരന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. പ്രോജക്ട് അംഗീകരിക്കുന്നതിന് മുന്‍പ് ഡിപിആര്‍ പുറത്തുവിടാനാകില്ല. ഡിഎംആര്‍സിയോ ചെന്നൈ മെട്രോയോ ഇത് പുറത്തുവിട്ടിട്ടില്ലെന്നും കെ റെയില്‍ എംഡി ട്വന്റിഫോറിനോട് പറഞ്ഞു. നൂറുകണക്കിന് വര്‍ഷങ്ങളായി റെയില്‍വേ ട്രാക്കുകള്‍ കേരളത്തിലുണ്ട്. അന്നില്ലാത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ കെ റെയിലിലും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈനെന്നായിരുന്നു ഇ.ശ്രീധരന്റെ പ്രസ്താവന. പദ്ധതി വരുന്നതോടെ ട്രാക്കിന് ചുറ്റും വേലി കെട്ടേണ്ടി വരും. അത് ചൈനാ മതിലായി മാറുന്ന സാഹചര്യത്തിന് ഇടയാക്കും. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ റെയില്‍വേ കടന്നുപോകുന്ന പാതയില്‍ ഏറിയ പങ്കും നെല്‍വയലുകളും നീര്‍ത്തടങ്ങളുമാണ്. പദ്ധതി വന്നാല്‍ അത് ജലാശയങ്ങളുടെ സുഗമമായ ഒഴുക്കിന് തടസമാകും. മേല്‍പ്പാലങ്ങളിലൂടെയോ ഭൂഗര്‍ഭ പാതയിലൂടെയോ ഉള്ള പദ്ധതിയാണ് കേരളത്തിന് അഭികാമ്യം. ധാരാളം പാരിസ്ഥിതി ദുരന്തങ്ങള്‍ ഈ പദ്ധതി നടപ്പാക്കിയാലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.





