രാമനാട്ടുകര സ്വദേശിയുടെ നിപ റൂട്ട് മാപ്പ് പുറത്തുവിട്ടു; രോഗി ഐസിയുവിൽ, പ്രതിരോധ നടപടികൾ ഊർജ്ജിതം

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, രോഗബാധിതനായ രാമനാട്ടുകര സ്വദേശിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. മെയ് 30 മുതൽ ജൂൺ 10 വരെയുള്ള തീയതികളിൽ ഇദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളും ഇടപെട്ടതുമായ വിവരങ്ങളാണ് റൂട്ട് മാപ്പിലുള്ളത്.
രോഗബാധ സ്ഥിരീകരിച്ച 48 വയസ്സുകാരൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രത്യേക നിരീക്ഷണത്തിൽ ചികിത്സയിലാണ്.രോഗബാധയുടെ ഉറവിടം കണ്ടെത്താനും കൂടുതൽ പേരിലേക്ക് പടരുന്നത് തടയാനുമുള്ള ഊർജ്ജിത ശ്രമങ്ങളിലാണ് അധികൃതർ. രോഗിയുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കത്തിൽ വന്ന 77 പേരെ ഉൾപ്പെടുത്തി നിലവിൽ പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ഇതിൽ 58 ആരോഗ്യ പ്രവർത്തകരും 14 കുടുംബാംഗങ്ങളും 5 സുഹൃത്തുക്കളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. സമ്പർക്കപ്പട്ടികയിലുള്ള രണ്ടുപേർ അതീവ ജാഗ്രത വേണ്ട ‘ഹൈയസ്റ്റ് റിസ്ക്’ വിഭാഗത്തിലും, 13 പേർ ‘ഹൈ റിസ്ക്’ വിഭാഗത്തിലും, ബാക്കിയുള്ള 62 പേർ ‘ലോ റിസ്ക്’ വിഭാഗത്തിലുമാണുള്ളത്.
ഉയർന്ന റിസ്ക് വിഭാഗത്തിലുള്ള മുഴുവൻ ആളുകളെയും ഇതിനകം തന്നെ കർശന ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും തന്നെ നിപ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്.സമ്പർക്കപ്പട്ടികയിലുള്ള ആർക്കെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമായാൽ മാത്രമേ പ്രദേശങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുജനങ്ങൾ ഭീതിപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.





