
നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ രാഷ്ട്രീയാരോപണങ്ങൾ കടുപ്പിച്ച് കോൺഗ്രസ്. മധ്യസ്ഥ ചർച്ചയ്ക്ക് സിപിഐഎം എംഎൽഎയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിക്ക് കാരണം. ഇതേതുടർന്ന് പരസ്യ പ്രതിഷേധത്തിനൊരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്.
പ്രശ്ന പരിഹാരത്തിന് ഇരു വിഭാഗങ്ങളും തയാറായിരുന്നു. എന്നാൽ മധ്യസ്ഥ ചർച്ചയ്ക്ക് സിപിഐഎം എം എൽ എയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിയ്ക്ക് കാരണമായതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കോൺഗ്രസ് നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ നടപടി സ്വീകരിക്കാത്തത് സി പി ഐ ഇടപെടൽ മൂലമാണെന്ന് ആരോപണമുണ്ട്. ഇതിനെതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടയുള്ള പരസ്യ പ്രതികരണത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. എട്ട് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേരെ മാത്രമാണ് പിടികൂടിയത്. ബാക്കിയുള്ളവരെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം ജോജു ജോർജുമായുള്ള വിഷയത്തിൽ സിപിഐഎം ഉന്നത നേതൃത്വം ഇടപെട്ടെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ആരോപിച്ചിരുന്നു . മന്ത്രിമാർ വരെ പ്രശ്നം തീർക്കരുതെന്ന് നിർദേശം നൽകി. ജോജു ജോർജ് വിഷയത്തിൽ ജയിലിൽ പോകാനും മടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നടൻ ജോജു ജോർജിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചിരുന്നു.





