
വടകര : ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി പുരോഗമിച്ചുവരുന്നതിനിടെ പാതയിൽ അപകടങ്ങളും ഏറുന്നു. രണ്ടാഴ്ചയ്ക്കിടെ വടകരയ്ക്കും അഴിയൂരിനും മധ്യേ ചെറുതും വലുതുമായ പത്തോളം വാഹനാപകടങ്ങളുണ്ടായി. അഞ്ചുപേരാണ് ചുരുങ്ങിയ ദിവസത്തിനിടെ മരണപ്പെട്ടത്. 15 ഓളം പേർക്ക് പരിക്കേറ്റു. ദേശീയപാത നവീകരണം ഊർജിതമാകാനിരിക്കെ ഗതാഗതത്തിന് ബദൽ മാർഗങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ അപകടങ്ങൾ ആവർത്തിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
മേയ് 22-ന് ഉച്ചയ്ക്ക് നാദാപുരം റോഡ് കെ.ടി. ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേരാണ് മരിച്ചത്. ആറുപേർക്ക് സാരമായി പരിക്കേറ്റു. അന്നുതന്നെ കെ.ടി.ബസാറിലും ചോറോടിലും ഓരോ അപകടങ്ങളുണ്ടായി. 24-ന് കണ്ണൂക്കരയിലുണ്ടായ അപകടത്തിൽ ഒരു യുവാവ് മരിച്ചു. 30-ന് മടപ്പള്ളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് സാരമായി പരിക്കേറ്റു. നാലുപേരും ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി പെരുവാട്ടുംതാഴയ്ക്ക് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ താഴെഅങ്ങാടി സ്വദേശി ബുധനാഴ്ച മരിച്ചു. വ്യാഴാഴ്ച പുലർച്ചെ കെ.ടി. ബസാറിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് പഴയ ദേശീയപാതയിലേക്ക് മറിഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഗ്യാസ് ചോരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. എങ്കിലും സ്ഥിരം അപകടമുണ്ടാകുന്നത് ദേശീയപാതയോരത്തെ ജനങ്ങളെ മൊത്തത്തിൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.





