
കോഴിക്കോട് : ബീച്ച് പരിസരത്ത് പാർക്കുചെയ്ത വാഹനത്തിൽനിന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നുപേർകൂടി അറസ്റ്റിലായി. ഇതോടെ ഈ സംഘത്തിലെ ഏഴുപേർ പിടിയിലായി. കോഴിക്കോട് ബീച്ച് ലയൺസ് പാർക്കിനടുത്ത് നിർത്തിയിട്ട നരിക്കുനി സ്വദേശിയുടെ സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയുടെ ക്യാമറാലെൻസ് മോഷ്ടിച്ച സംഭവത്തിലാണ് മൂന്നുപേരെ അറസ്റ്റുചെയ്തത്.
നടക്കാവ് ചേക്രിയാൻവളപ്പിൽ കെ.പി. മുജീബ് റഹ്മാൻ (21), നടക്കാവ് നാലുകൂടി പറമ്പിൽ വി.പി. മുഹമ്മദ് അഫ്രീദ് (20) എന്നിവരെയും മേഷണമുതൽ വാങ്ങിയ ഗാന്ധി റോഡ് വലിയതൊടി അൻഹർ മഹലിൽ കെ.പി. ഷാനിദ് (28) എന്നയാളെയുമാണ് വെള്ളയിൽ പോലീസ് അറസ്റ്റുചെയ്തത്. മുജീബ് റഹ്മാനും അഫ്രീദും ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളാണ്.
മുഹമ്മദ് അഫ്രീദ് സ്റ്റേഷനിൽവെച്ച് കൈയിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് സ്വന്തം ശരീരത്തിലും പിടിച്ചുമാറ്റാൻചെന്ന പോലീസുകാരുടെ ദേഹത്തും മുറിവേൽപ്പിച്ചു. വെള്ളയിൽ ഇൻസ്പെക്ടർ ബൈജു കെ. ജോസ്, സബ് ഇൻസ്പെക്ടർമാരായ സജി ഷിനോബ്, പി.എസ്. ജയേഷ്, അസി. സബ് ഇൻസ്പെക്ടർ ദീപാകുമാരി, സീനിയർ സിവിൽ പോലീസ് ഓഫീസർ പി. ദീപു, കെ. രജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.





