ദത്ത് വിവാദം; വനിതാ -ശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ലഭിക്കും: വീണാ ജോർജ്

അമ്മ അറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. വനിതാ -ശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ പേരുടെ മൊഴി എടുക്കേണ്ടതിനാൽ സമയം നീട്ടി ആവശ്യപ്പെട്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ പേരൂര്‍ക്കട ദത്ത് വിവാദത്തിലെ പരാതിക്കാരി അനുപമയ്ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന് രംഗത്തെത്തി . ആരുടെയും പേരുപറഞ്ഞായിരുന്നില്ല സംഭാഷണം, പെണ്‍കുട്ടികള്‍ ശക്തരാകണമെന്നാണ് താന്‍ പറഞ്ഞത്. അത് തെറ്റായി വ്യഖ്യാനിച്ചെന്നും മന്ത്രി പ്രതികരിച്ചു.
‘എന്റെ മക്കളെ വളര്‍ത്തിയതുപോലെ മറ്റ് പെണ്‍കുട്ടികളും ബോള്‍ഡായി വളരണം. ചുറ്റുമുള്ള ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ വീണുപോകരുത്’. മന്ത്രി പറഞ്ഞു.പേരൂര്‍ക്കട ദത്തുവിവാദത്തിലെ പരാതിക്കാരായ അനുപമയ്ക്കും ഭര്‍ത്താവ് അജിത്തിനും എതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. അക്കാര്യമാണ് പറഞ്ഞത്. അനുപമയുടെ പരാതിയില്‍ മറ്റ് പ്രതികരണങ്ങള്‍ നടത്താനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.





