പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 23 വർഷം കഠിനതടവ്

കാട്ടാക്കട: ബസിൽ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിന് 23 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിളവൂർക്കൽ പെരുകാവ് പൊറ്റയിൽ ശോഭ ഭവനിൽ അഖിലിന് (26) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാർ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കഠിന തടവ് കൂടി അനുഭവിക്കണം.
പിഴത്തുക അതിജീവിതക്ക് നൽകണം. 2017ലാണ് കേസിനാസ്പദമായ സംഭവം. ബസിൽ പരിചയപ്പെട്ട അതിജീവിതയെ വശീകരിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായിട്ടും ഇയാൾ പീഡനം തുടർന്നു. സമാനമായ മറ്റൊരു കേസിലും പ്രതിക്ക് പോക്സോ കോടതി 12 വർഷം ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിച്ചു. മലയിൻകീഴ് ഇൻസ്പെക്ടർ ടി. ജയകുമാർ, നെടുമങ്ങാട് ഡിവൈ.എസ്.പി ബി. അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് കുറ്റപത്രംസമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.





