ചാന്ദിനിയുടെ ക്രൂര കൊലപാതകം; നാട്ടുകാരുടെ പ്രതിഷേധത്തിൽ തെളിവെടുപ്പ് നടത്താനാകാതെ പ്രതിയുമായി പൊലീസ് മടങ്ങി

ആലുവ : ആലുവയിൽ ആറുവയസ്സുകാരി ചാന്ദ്നി മരിച്ച സംഭവത്തിൽ പ്രതി അഫ്സാഖിനെ തെളിവെടുപ്പിന് മാർക്കറ്റിൽ എത്തിച്ചു. എന്നാൽ പ്രതിയെ വാഹനത്തിൽ നിന്ന് പുറത്തിറക്കാൻ പറ്റാത്ത വിധം ആളുകൾ അവിടെ പ്രതിഷേധിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു . ഇതിനെ തുടർന്ന് തെളിവെടുപ്പ് നടത്താനാകാതെ അഫ്സാഖിനെ കൊണ്ട് പൊലീസ് വാഹനം മടങ്ങുകയായിരുന്നു . പ്രതിയെ പുറത്തിറക്കിയാൽ ആളുകൾ അയാളെ മർദ്ധിക്കുമെന്ന ഭീതിയിലാണ് തെളിവെടുപ്പ് മാറ്റി വെച്ചത് .
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് ആലുവ ചൂർണിക്കര പഞ്ചായത്തിലെ തായിക്കാട്ടുകര മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാം പർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെ (6) അസം സ്വദേശി അഫ്സാഖ് ആലം തട്ടിക്കൊണ്ടുപോയത്.കുട്ടിയെ തട്ടിക്കൊണ്ടുപോയ അഫ്സാഖ് ആലത്തിനെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു തായിക്കാട്ടുകര യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി.
കുട്ടിയെ സുഹൃത്തിന്റെ സഹായത്തോടെ മറ്റൊരാൾക്ക് കൈമാറി പണം വാങ്ങിയെന്ന് പ്രതി നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. സക്കീർ ഹുസൈൻ എന്നയാൾക്കാണ് കുട്ടിയെ കൈമാറിയതെന്നാണ് പ്രതി നൽകിയ മൊഴി. കുട്ടിയെ കാണാതായ സമയം മാതാപിതാക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. വൈകീട്ട് അഞ്ചരക്കാണ് കുട്ടിയെ കാണുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതി അഫ്സാഖ് ആലം കുട്ടിയെയും കൂട്ടി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇയാൾ രണ്ട് ദിവസം മുൻപാണ് ജോലി അന്വേഷിച്ച് ഇവിടെ എത്തിയത്. ഇയാളെ കുറിച്ച് ആർക്കും കൂടുതൽ വിവരമുണ്ടായിരുന്നില്ല.





