Ernakulam

ഉരുൾപൊട്ടൽ: മരിച്ചത് 231 പേർ, മേപ്പാടിയിലെ ആകെ നഷ്‌ടം 1200 കോടി; സർക്കാർ ഹൈക്കോടതിയിൽ

Please complete the required fields.




കൊച്ചി: വയനാട് ദുരന്തത്തിൽ 231 പേർ മരിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്.ഇതിൽ 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്ക‌രിച്ചു.വിവിധ ഇടങ്ങളിൽ നിന്നായി 212 ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. 128 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മേപ്പാടിയിലെ ആകെ നഷ്ട‌ം 1200 കോടി രൂപയുടേതാണെന്നും സർക്കാർ വ്യക്തമാക്കി.ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ ഹാജരാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. പുനഃരധിവാസം ഉൾപ്പടെയുള്ള കാര്യങ്ങളിലെ പുരോഗതി അറിയിക്കണം.

എല്ലാ വെള്ളിയാഴ്ചയും റിപ്പോർട്ട് നൽകണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. അതേസമയം ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്.ഇനി 118 പേരെയാണ് കണ്ടെത്താനുള്ളത്. നിലമ്പൂർ മേഖലയിലാണ് പരിശോധന. പുഞ്ചിരി മട്ടം, മുണ്ടക്കൈ ചൂരൽമല മേഖലകളിലും തിരച്ചിൽ തുടരുന്നു.ഉരുൾപൊട്ടലിൽ രേഖകൾ നഷ്‌ടപ്പെട്ടവർക്ക് അവ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിൽ മേപ്പാടി ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്ന് അദാലത്ത് നടക്കുന്നുണ്ട്.ദുരന്തബാധിതർ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. ദുരിത ബാധിതരുടെ താൽകാലിക പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി കെ രാജൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ബന്ധുവീടുകളിലേക്ക് പോകുന്നവർക്കും സർക്കാർ സഹായം നൽകും. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പുനരധിവാസം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ക്യാമ്പിലുള്ളവർക്ക് അടിയന്തര ധനസഹായം ഉടൻ കൈമാറും. പണം കൈമാറാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൃത്യമായ കണക്കെടുത്ത് ആളുകളുടെ അക്കൗണ്ട് നമ്പർ അടക്കം ശേഖരിച്ച ശേഷം പണം കൈമാറുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Related Articles

Back to top button