
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി . ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാര്‍ക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും കോടതി പറഞ്ഞു. എറണാകുളം ഉദയംപേരൂര്‍ ആസ്ഥാനമായ സംഘടനയാണ് ഹര്‍ജി നല്‍കിയിരുന്നത്.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേകിച്ച് വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് തലസ്ഥാനത്തേക്ക് എത്താന്‍ ബുദ്ധിമുട്ടാണെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഹര്‍ജി സമർപ്പിച്ചത് .ഹൈബി ഈഡന്റെ സംസ്ഥാനത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന സ്വകാര്യ ബില്ലിന് പിന്നാലെയാണ് തലസ്ഥാന മാറ്റ ചര്‍ച്ചകള്‍ സജീവമായത്. എന്നാല്‍ പാര്‍ട്ടിയ്ക്കകത്ത് നിന്ന് തന്നെ രൂക്ഷവിമര്‍ശനങ്ങളാണ് ഇതിന് ഉയര്‍ന്ന് വന്നത്.
ഏകീകൃത സിവില്‍ കോഡ് അടക്കം പ്രശ്നങ്ങളില്‍ കേന്ദ്രവിരുദ്ധ സമീപനവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമ്പോള്‍ തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം ബാലിശവും രാഷ്ട്രീയ ഗൗരവമില്ലാത്തതുമെന്ന പാര്‍ട്ടിയില്‍ ഒന്നടങ്കം ഉയര്‍ന്ന വിമര്‍ശനം.
തലസ്ഥാന മാറ്റ ബില്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത് അനാവശ്യ വിവാദമാണെന്ന് കഴിഞ്ഞ ദിവസം ഹൈബി ഈഡന് മാധ്യമങ്ങള്‍ക്കുമുന്നില്‍ വിശദീകരിച്ചിരുന്നു. ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യം നിരാകരിക്കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനിരിക്കുകയാണ്.





