
കോഴിക്കോട് : വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് കോഴിക്കോട് പൊലീസ് പിടിയിൽ. കണ്ണൂർ സ്വദേശിയായ മുഹമ്മദ് നംഷീറി (32) നെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവതിയുടെ പാരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പ്രതി പരിചയപ്പെടുന്ന യുവതികളുടെ മോശമായ വീഡിയോകളും ഫോട്ടോകളും വാട്സാപ്പ് വഴി ശേഖരിക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടുന്നത്.
പ്രതിയുടെ കയ്യിൽ നിന്നും കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോണും മറ്റും കണ്ടെടുത്തു. ദുബായിൽ എഞ്ചിനീയറാണെന്ന വ്യാജേനയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മാട്രിമോണിയൽ സൈറ്റിൽ നിന്നും ശേഖരിച്ച സ്ത്രീകളുടെ വിവരങ്ങൾ ഉപയോഗിച്ച് വിദേശ മൊബൈൽ നമ്പറിൽ നിന്ന് വാട്സ്ആപ്പ് മുഖേനയും ഫോൺ കോൾ വഴിയും ബന്ധപ്പെടുക.
പരിജയപ്പെടുന്ന സ്ത്രീകളോട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്യും. നല്ല സൗഹ്യദം തുടർന്ന ശേഷം താൻ ചില കേസുകളിൽ കുടുങ്ങിയതിനാൽ അതിൽ നിന്നും ഒഴിവാകുന്നതിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി 13 ലക്ഷത്തിലധികം രൂപ തട്ടിയെന്നാണ് യുവതിയുടെ പരാതി. രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യുവതികളെ ലക്ഷ്യം വെക്കുന്ന പ്രതി ഇത്തരത്തിൽ രണ്ടു വിവാഹങ്ങൾ കഴിച്ചതായും മറ്റു പലരുമായും ബന്ധപ്പെട്ടു വന്നിരുന്നതായും പൊലീസ് പറയുന്നു. ബന്ധം സ്ഥാപിക്കുന്നവരുടെ വിലാസത്തിലുള്ള ഫോൺ നമ്പറുകളും ബാങ്ക് അക്കൌണ്ടുകളും ദുരുപയോഗം ചെയ്ത് ആസൂത്രിതമായാണ് കുറ്റകൃത്യം ചെയ്തത്.
പരാതിക്കടിസ്ഥാനമായ മാട്രിമോണിയൽ സൈറ്റിൽ നിന്നുള്ള വിവരങ്ങളും, ഫോൺകോൾ രേഖകളും, വിവിധ സോഷ്യൽ മീഡിയ അക്കൌണ്ടുകളും പരിശോധിച്ചതിൽ നിന്നും യു.പി ഐ അടക്കമുള്ള ഇടപാടുകൾ നടന്ന ബാങ്ക് അക്കൗണ്ടുകളുടെ ട്രാൻസാക്ഷൻ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും ലഭിച്ച വിവരങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് വിദേശത്തുനിന്നും തിരികെ വന്ന് ബംഗളൂരുവിൽ പല സ്ഥലങ്ങളിൽ വ്യാജ വിലാസത്തിൽ താമസിച്ചു വരുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് കോറോത്തും സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻമാരായ എ എസ് ഐ ജിതേഷ് കൊള്ളങ്ങോട്ട്, സീനിയർ സിവിൽ പോലീസ് ഓഫീസർമായ, രാജേഷ് ചാലിക്കര, ഫെബിൻ കെ ആർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.





