Palakkad

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം; പ്രതി പിടിയിൽ

Please complete the required fields.




പാലക്കാട് : വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ പ്രതിയെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. ഞാങ്ങാട്ടിരി തടത്തിലകത്ത് വീട്ടിൽ ഫൈസൽ 49 വയസ് ആണ് തൃത്താല പൊലീസിന്റെ പിടിയിലായത്.

കാപ്പ നിയമപ്രകാരം ഇയാൾക്കെതിരെ തൃത്താല പൊലീസിന്റെ കേസ് നിലനിൽക്കെയാണ് ആരോഗ്യ പ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. വെള്ളിയാഴ്ച ഞാങ്ങാട്ടിരി ഭാഗത്തെ വീടുകളിൽ ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾക്കായി എത്തിയ തൃത്താല പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉഷസിനെയാണ് ഇയാൾ പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ഇയാളുടെ വീടിന്റെ പുറത്തിരുന്നിരുന്ന വാഹനങ്ങളുടെ ടയറിൽ മലിന ജലം കെട്ടിക്കിടക്കുകയും കൊതുകുകൾ വളരുന്നതും ശ്രദ്ധയിൽപ്പെട്ട ആരോഗ്യ പ്രവർത്തക ഇത് വൃത്തിയാക്കി ശുചീകരണം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സർക്കാർ ശമ്പളം തരുന്നില്ലേയെന്നും തന്റെ വീട്ടിലെ മാലിന്യങ്ങൾ നിങ്ങൾ ആരോഗ്യ പ്രവർത്തകർ നീക്കം ചെയ്യണമെന്നും ഇയാൾ തിരിച്ച് ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുമെന്നറിയിച്ച് തിരികെ പോരാൻ തുടങ്ങിയ ആരോഗ്യ പ്രവർത്തകയെ ഇയാൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതോടെ ജെ എച്ച് ഐ ഉഷസും ആശാ വർക്കർമാർ ഉൾപ്പടെയുള്ള സംഘവും തിരികെ പോരുകയും ചെയ്തു.

സംഭവം ഉന്നത ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ തൃത്താല പൊലീസിൽ പരാതി നൽകി. ഉടൻ തന്നെ തൃത്താല പോലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയും വെള്ളിയാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. മുൻപും വിവിധ കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് ഒരു എച്ച് വൺ എൻ വൺ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളും മറ്റും തൃത്താല ആരോഗ്യ വകുപ്പ് ഊർജിതമാക്കിയിരുന്നു. ഇതിനിടെ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ പ്രതിഷേധവും ശക്തമാവുകയാണ്.

Related Articles

Leave a Reply

Back to top button