
കോഴിക്കോട് : വർഷങ്ങളായി പ്രധാന കവാടത്തിലെ നടപ്പാതയുടെ ഇരുവശവും കൈയടക്കി കച്ചവടംചെയ്യുന്നവർക്ക് താക്കീത് നൽകുന്നുണ്ടെങ്കിലും ഒഴിവുകൾനിരത്തി രക്ഷപ്പെടുകയാണ് പതിവ്. രോഗികൾക്കും കാൽനടയാത്രക്കാർക്കും ഇത് നടപ്പാതയാണെന്ന് പോലും അറിയില്ല. മെഡിക്കൽ കോളേജ് ട്രാഫിക് റൗണ്ടിന് സമീപത്തെയും കാരന്തൂർ ബസ് നിർത്തുന്ന സ്റ്റോപ്പിന് സമീപത്തെയും സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്നാൽ നടപ്പാതയിലേക്ക് കയറാൻ ഏറെ പ്രയാസമായിരുന്നു. സീബ്രാലൈനിന്റെ ഇരുഭാഗത്തെയും വഴിയോരകച്ചവടങ്ങൾ ഒഴിപ്പിച്ച് ഇരുഭാഗത്തും ഡിവൈഡറുകൾ സ്ഥാപിച്ചതോടെ പേടിക്കാതെ റോഡ് മുറിച്ചുകടക്കാം.
മെഡിക്കൽ കോളേജിന് മുന്നിലെ സമരപ്പന്തലായി എല്ലാസംഘടനകളും ഉപയോഗിക്കുന്ന ബസ്‌സ്റ്റോപ്പിന് സമീപത്തും പിന്നിലും ജൂബിലിഗേറ്റിലെ നടപ്പാതയിലെ വഴിയോരക്കച്ചവടം, താർപായ വലിച്ചുകെട്ടിയത്, പോസ്റ്ററുകൾ, കൊടിതോരണങ്ങൾ, ബോർഡുകൾ തുടങ്ങിയവയെല്ലാം പോലീസ് എടുത്തുമാറ്റി പരിസരം വൃത്തിയാക്കി. മൂന്നുലോറിയിലായി മാലിന്യം മാറ്റുകയുംചെയ്തു.





