
ലക്നൗ സൂപ്പർ ജയൻറ്സ് ഉയർത്തിയ കൂറ്റൻ സ്കോറിന് മുന്നിൽ വീണ് പഞ്ചാബ് കിങ്സ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ പിന്തുടർന്നിറങ്ങിയ പഞ്ചാബിന്റെ ഇന്നിംഗ്സ് അവസാനിച്ചത് 19.5 ഓവറിൽ മുഴുവൻ വിക്കറ്റുകളും നഷ്ടമാക്കി 201 റണ്ണുകൾക്ക്. ലക്നൗവിന്റെ വിജയം 56 റണ്ണുകൾക്ക്. ഇന്നിംഗ്സ് 200 കടത്തിയെകിലും വിജയിക്കാൻ അത് പോരായിരുന്നു പഞ്ചാബിന്.
കയ്യെത്തുന്നതിലും അപ്പുറത്തുള്ള ലക്ഷ്യം കൈക്കലാക്കാൻ തീരുമാനിച്ചിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറിൽ തന്നെ അടിപതറി. പഞ്ചാബ് നായകൻ ശിഖർ ധവാൻ (2 പന്തിൽ 1) നേരിട്ട രണ്ടാമത്തെ പന്തിൽ തന്നെ പുറത്തായി. തുടർന്ന്, ക്രീസിൽ കാലുറപ്പിക്കാനുള്ള ഓപ്പണർ പ്രഭ്സിംരൻറെ (13 പന്തിൽ 9) ശ്രമവും നാലാം ഓവറിൽ വിഫലമായി. തുടർന്ന് കളിക്കളത്തിലെത്തിയ യുവതാരം അഥർവ ടൈഡെ (36 പാന്റിൽ 66) പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടത്തി. കൂടെ, പിന്തുണയുമായി സിക്കന്ദർ റാസയും (22 പന്തിൽ 36). എന്നാൽ, പന്ത്രണ്ടും പതിമൂന്നും ഓവറുകളിൽ രവി ബിഷ്ണോയിയും യാഷ് താക്കൂറും യഥാക്രമം റാസയുടെയും അഥർവയുടെയും വിക്കറ്റുകൾ വീഴ്ത്തിയതോടെ പഞ്ചാബ് പരുങ്ങലിലായി.
ലിയാം ലിവിങ്സ്റ്റനും സാം കരനും വമ്പനടികളുമായി രംഗത്തെത്തി. 14 പന്തിൽ നിന്നും 23 റണ്ണുകൾ നേടിയ ലിവിങ്സ്റ്റൺ പതിനാറാം ഓവറിൽ പുറത്താകുമ്പോൾ പഞ്ചാബ് ഏഴ് വിക്കറ്റിന് 152 എന്ന നിലയിലെത്തിയിരുന്നു. എങ്കിലും ലക്ഷ്യം ബഹുദൂരം മുന്നിൽ. തുടർന്നിറങ്ങിയ ജിതേഷ് ശർമ്മ മൂന്ന് സിസ്റ്റ്കൾ അടക്കം 10 പന്തിൽ 24 റണ്ണുകൾ എടുത്തു. യാഷ് താക്കൂറിന്റെ പന്തിൽ തരാം പുറത്തായതോടെ വാലറ്റ നിര ഒന്നും ചെയ്യാൻ സാധിക്കാതെ കുഴങ്ങി. മത്സരം പൂർണമായും ലക്നൗവിന്റെ കയ്യിലെത്തി.





