
കോഴിക്കോട് : മകളുടെ പ്രായമുള്ള പതിനേഴ് വയസുകാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷംകഠിനതടവും 20,000രൂപ പിഴയടക്കാനും നാദാപുരം അതിവേഗ പോക്സോ കോടതി ജഡ്ജി എം.ഷുഹൈബ് വിധിച്ചു.
2021 ജൂൺമാസം 26തിയ്യതി അതിജീവതയുടെ സഹപാഠിയുടെ പിതാവായ പ്രതി മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ വീട്ടിലേക്ക് വരികയും വീട്ടിലാരുമില്ലെന്ന് കണ്ടപ്പോൾ കടന്നു പിടിച്ച് അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്നാണ് പരാതി.
ഇതേ തുടർന്ന് തൊട്ടിൽപാലം പോലീസ് ചാർജ്ജ് ചെയ്തകേസിൽ പ്രതിയായ പശുക്കടവ് സ്വദേശി തലയഞ്ചേരി വീട്ടിൽ ഹമീദ്(45) നെയാണ് ശിക്ഷിച്ചത്. പിഴതുക അതിജീവതക്ക് നൽകാനും കോടതി നിർദ്ദേശിച്ചു.
തൊട്ടിൽപാലം പോലീസ് ഇൻസ്പെക്ടർ എം.ടി.ജേക്കബ് കുറ്റപത്രം സമർപ്പിച്ചകേസിൽ 16സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.





