കാപിക്കോ റിസോർട്ട് പൊളിക്കുന്നതിനെതിരായ മത്സ്യത്തൊഴിലാളികളുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ആലപ്പുഴ പാണാവള്ളിയിൽ അനധികൃതമായി നിർമ്മിച്ച കാപികോ റിസോർട്ടിന്റെ പരിസ്ഥിതി അനുമതിയില്ലാതെ പൊളിക്കുന്നതിനെതിരെ മത്സ്യ ത്തൊഴിലാളികൾ നൽകിയ അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ദുലിയ എന്നിവർ അടങ്ങിയ ബെഞ്ചാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കുന്നത്.
ശാസ്ത്രീയ, പാരിസ്ഥിതിക പഠനം ഇല്ലാതെ റിസോർട്ട് പൊളിക്കുന്നത് വേമ്പനാട് കായലിലെ സസ്യജാലങ്ങളെയും മൃഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ മൽസ്യ തൊഴിലാളികൾ ആരോപിച്ചിട്ടുണ്ട്. കാപികോ റിസോർട്ടിലെ 54 കോട്ടേജുകളിൽ 34 എണ്ണം പൂർണ്ണമായും പൊളിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. മാർച്ച് 25 നകം ഇരുപത് കോട്ടേജുകൾ കൂടി പൂർണ്ണമായും പൊളിക്കുമെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. മാർച്ച് 28ന് മുൻപ് കാപികോ റിസോർട്ട് പൂർണ്ണമായും പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് അന്ത്യശാസനം നൽകിയിക്കുന്നത്.





