
മുംബൈ ഇന്ത്യൻസ് ജഴ്സിയിലെ സുപ്രധാന താരങ്ങളിൽ ഒരാളായ വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡ് ഇനി ടീമിൽ കളിക്കില്ല. വരുന്ന ഐപിഎൽ സീസണു മുന്നോടിയായി പൊള്ളാർഡിനെ മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. പൊള്ളാർഡ് ഉൾപ്പെടെ അഞ്ച് താരങ്ങളെ മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ട്.
പൊള്ളാർഡിനെ റിലീസ് ചെയ്തത് ലേലത്തിൽ കുറഞ്ഞ തുക മുടക്കി തിരികെവിളിക്കാനാണോ എന്നതിൽ വ്യക്തതയില്ല. 35കാരനായ താരം 2010 മുതൽ മുംബൈ ഇന്ത്യൻസിൻ്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. സമ്മർദ്ദ ഘട്ടത്തിൽ പലപ്പോഴും പൊള്ളാർഡിൻ്റെ ബാറ്റ് ശബ്ദിച്ചിട്ടുണ്ട്. ചിരവൈരികളായ ചെന്നൈ സൂപ്പർ കിംഗ്സാണ് പൊള്ളാർഡിൻ്റെ മർദനം കൂടുതൽ ഏറ്റുവാങ്ങിയത്. രണ്ട് ഫൈനലുകളിൽ ചെന്നൈക്ക് കിരീടം നിഷേധിച്ചത് പൊള്ളാർഡിൻ്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. ഫീൽഡിലും പൊള്ളാർഡ് തകർപ്പൻ പ്രകടനങ്ങൾ നടത്തി. എന്നാൽ, കഴിഞ്ഞ രണ്ട് സീസണുകളായി പൊള്ളാർഡിൻ്റെ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ല.
പൊള്ളാർഡിനൊപ്പം വിൻഡീസ് ഓൾറൗണ്ടർ ഫാബിയൻ അലൻ, ഇംഗ്ലണ്ട് പേസർ തൈമൽ മിൽസ്, ഇന്ത്യൻ താരങ്ങളായ മായങ്ക് മാർക്കണ്ഡെ, ഹൃതിക് ഷോകീൻ എന്നിവരെയും മുംബൈ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ട്. മലയാളി താരം ബേസിൽ തമ്പിയെ ടീം നിലനിർത്തി എന്നത് ശ്രദ്ധേയമാണ്.
ഓസീസ് പേസർ ജേസൻ ബെഹ്റൻഡോർഫ് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിൽ തിരികെയെത്തിയിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്നണ് താരം മുംബൈയിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ ലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ആർസിബി ബെഹ്റൻഡോർഫിനെ ടീമിലെത്തിച്ചത്. എന്നാൽ, താരം ഒരു മത്സരത്തിലും കളിച്ചിരുന്നില്ല.
2018 മുതൽ 2020 മുംബൈ ഇന്ത്യയിലുണ്ടായിരുന്ന ബെഹ്റൻഡോർഫ് 2019ൽ അഞ്ച് മത്സരങ്ങൾ കളിച്ച് അത്ര തന്നെ വിക്കറ്റുകൾ നേടിയിരുന്നു. 2021ൽ താരം മുംബൈ വിട്ട് ചെന്നയിലെത്തിയെങ്കിലും കളിച്ചില്ല. ഓസ്ട്രേലിയക്കായി 9 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 7 വിക്കറ്റ് നേടിയിട്ടുണ്ട്.
ഈ മാസം 15നാണ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി. അടുത്ത സീസണു മുന്നോടി ആയുള്ള മിനി ലേലം ഡിസംബർ 23ന് കൊച്ഛിയിൽ നടക്കും.





