അർജന്റീനയെ കളിയാക്കുന്നവർക്ക് രാജ്യത്ത് പ്രവേശനമില്ല; ലോകകപ്പ് തോൽവിക്ക് പിന്നാലെ ഉത്തരവിൽ ഒപ്പുവെച്ച് പ്രസിഡന്റ്

ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനെതിരായ തോൽവിക്ക് പിന്നാലെ അർജന്റീനയ്ക്കതിരെ ഉണ്ടായ ആഗോള വിദ്വേഷ പ്രചാരണങ്ങളിൽ കർശന നടപടിയുമായി സർക്കാർ രംഗത്ത്. രാജ്യത്തെയും ജനങ്ങളെയും ദേശീയ ചിഹ്നങ്ങളെയും അധിക്ഷേപിക്കുന്ന വിദേശികൾക്ക് പ്രവേശന വിലക്കേർപ്പെടുത്താനും വിസ റദ്ദാക്കി നാടുകടത്താനുമുള്ള അടിയന്തര ഉത്തരവിൽ പ്രസിഡന്റ് ഹാവിയർ മൈലി ഒപ്പുവെച്ചു.
രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അർജന്റീനയെ ആക്രമിക്കുന്നവർക്ക് ഇനി രാജ്യത്ത് പ്രവേശനമില്ലെന്നും പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ലോകകപ്പ് ഫൈനലിൽ സ്പെയിനോട് 1-0 ന് തോറ്റതിന് പിന്നാലെ ഫിഫ പക്ഷപാതിത്വം കാണിച്ചെന്ന ആരോപണങ്ങളും കളിക്കാരുടെയും ആരാധകരുടെയും പെരുമാറ്റങ്ങളും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
മത്സരശേഷമുള്ള താരങ്ങളുടെ ഏറ്റുമുട്ടലും, സെമിഫൈനലിന് ശേഷം ‘ഫോക്ക്ലാന്റ് ദ്വീപ്’ ബാനർ ഉയർത്തിയതും ഫിഫയുടെ അന്വേഷണത്തിലാണ്. രാജ്യത്തിനെതിരായ നീക്കങ്ങൾ വിദേശ രാഷ്ട്രീയ ഗ്രൂപ്പുകളുടെ ആസൂത്രിത അജണ്ടയാണെന്നാണ് പ്രസിഡന്റ് മൈലിയുടെ വാദം.അതേസമയം, കുടിയേറ്റ നിയമം കടുപ്പിക്കുന്ന ഈ ഉത്തരവിനെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. നിയമത്തിലെ അവ്യക്തത ആശയപ്രകടന സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും വിമർശനങ്ങളും വിദ്വേഷ പ്രസംഗങ്ങളും അധികൃതർ എങ്ങനെ വേർതിരിച്ചു കാണുമെന്നും പ്രതിപക്ഷ ജനപ്രതിനിധി മാക്സിമിലിയാനോ ഫെറാറോ ചോദിച്ചു.





