പകൽ ഭിക്ഷാടകനായി കടകളിലെത്തും രാത്രി മോഷണം; മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ ആള്‍ അറസ്റ്റിൽ

കോഴിക്കോട്: മാവൂരിലെ മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ ആള്‍ അറസ്റ്റിലായി. കര്‍ണാടക സ്വദേശിയായ ഹരീഷ (22) യാണ് മാവൂര്‍ പോലീസിന്റെ പിടിയിലായത്. മാവൂര്‍- കട്ടാങ്ങല്‍ റോഡിലെ അല്‍ ഫലാഹ് എന്ന മൊബൈല്‍ ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് പന്ത്രണ്ട് മൊബൈല്‍ ഫോണുകളും ഹെഡ്‌സെറ്റുകളും ഉള്‍പ്പെടെ ഒന്നരലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്.
ആന്ധ്രാപ്രദേശിന്റെ അതിര്‍ത്തി ഗ്രാമമായ ഹോറനാലപ്പള്ളിയില്‍ നിന്നാണ് മാവൂര്‍ എസ്.ഐ. ബിജു ഭാസ്‌കര്‍, സീനിയര്‍ സിപിഒ രജീഷ്, സിപിഒമാരായ സന്തോഷ്, സജീവ്, ഷിനോജ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. കവര്‍ച്ച ചെയ്ത മൊബൈല്‍ ഫോണുകള്‍ നാട്ടുകാരുടെ എതിര്‍പ്പിനിടയിലും പോലീസ് കണ്ടെടുത്തു.
ബുധനാഴ്ചയാണ് വെസ്റ്റ് പാഴൂര്‍ സ്വദേശി മുഹമ്മദ് ഫവാസിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ഷോപ്പില്‍ കവര്‍ച്ച നടന്നത്. വ്യാഴാഴ്ച രാവിലെ ജീവനക്കാര്‍ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സമീപത്തെ കടയിലെ സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതു കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രാത്രി പതിനൊന്നോടെ ഇയാള്‍ കടയുടെ ഭാഗത്തേക്ക് പോകുന്നതും പുലര്‍ച്ചെ രണ്ടരയോടെ സാധനങ്ങളുമായി തിരിച്ചുവരുന്നതും കാമറയില്‍ വ്യക്തമായിരുന്നു





