
കോഴിക്കോട് : സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് രണ്ട് ഇരുചക്രവാഹനങ്ങളിലും ജീപ്പിലും ഇടിച്ച് അപകടം. ബസ്സിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ട് ഇരുചക്രവാഹനങ്ങളിലെ മൂന്നുപേരെ പരിക്കുകളോടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലാപ്പറമ്പ് ഭാഗത്തുനിന്നുവന്ന സിറ്റി ബസാണ് അപകടമുണ്ടാക്കിയത്. സിവിൽ സ്റ്റേഷന്റെ താലൂക്ക് ഓഫീസ് ബസ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി. ബസിനെ മറികടക്കാനായി വലതുവശത്തേക്കു വെട്ടിച്ച ബസ് സിവിൽസ്റ്റേഷൻ ഗവ. യു.പി. സ്കൂളിനുമുന്നിലെ ഓടയുടെ സംരക്ഷണഭിത്തിയിലും അതിനടുത്ത് നിർത്തിയിട്ടിരുന്ന ജീപ്പിലും തട്ടിയാണ് നിന്നത്.
അതിനകം എതിരേവന്ന രണ്ട് ഇരുചക്രവാഹനങ്ങളെ ബസ് ഇടിച്ചിരുന്നു. അതിലെ യാത്രക്കാർ തെറിച്ചുവീണു. ഒരു ബൈക്ക് ബസിന്റെ മുൻചക്രത്തിനടിയിൽ കുടുങ്ങി. അതിനെ വലിച്ചുകൊണ്ടാണ് ബസ് റോഡിന്റെ വലത്തേയറ്റത്തേക്ക് നിരങ്ങിനീങ്ങിയത്. അപകടമുണ്ടായ ഉടൻ ബസ് ഡ്രൈവർ ഇറങ്ങിയോടി.
അഗ്നിരക്ഷാസേനയും പോലീസുമെത്തിയാണ് ബൈക്ക് ബസ്സിനടിയിൽനിന്ന് വലിച്ചുപുറത്തെടുത്തത്. ബസ്സിനടിയിൽപ്പെട്ട ബൈക്കിലെ യാത്രക്കാരനായ നടക്കാവ് സ്വദേശി ജിഷികുമാറിന് (52) കാലിലാണ് പരിക്ക്. ബസ്സിനടിയിൽപ്പെട്ട് ബൈക്ക് നിരങ്ങിനീങ്ങിയപ്പോഴാണ് കാലിന് പരിക്കേറ്റത്. അർജുൻ (29), അഞ്ജലി (25) എന്നീ സഹോദരങ്ങളാണ് പരിക്കുകളോടെ ആശുപത്രിയിലുള്ള മറ്റു രണ്ടുപേർ.
അപകടമുണ്ടാക്കിയ ബസിന് ബ്രേക്കില്ലെന്നാണ് പ്രാഥമികപരിശോധനയിൽ വ്യക്തമായതെന്ന് നടക്കാവ് പോലീസ് പറഞ്ഞു മോട്ടോർവാഹനവകുപ്പുദ്യോഗസ്ഥരുടെ പരിശോധനയ്ക്കുശേഷമേ അപകടം സാങ്കേതികത്തകരാറിനാലാണോ എന്ന് വ്യക്തമാകൂ-പോലീസ് പറഞ്ഞു





