
കോഴിക്കോട്: കോഴിക്കോട് തലക്കുളത്തൂരില്‍ 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍ . പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശികളായ ഇര്‍ഷാദ്, സാദിഖ് എന്നിവരെയാണ് എലത്തൂര്‍ പൊലിസും ഡന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഗൂഗിള്‍ പേ വഴിയാണ് കഞ്ചാവുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ പ്രതികള്‍ നടത്തിയിരുന്നത്.പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്നവരാണ് പ്രതികള്‍.
ആന്ധ്രയില്‍ നിന്നു റോഡുമാര്‍ഗം കഞ്ചാവ് പെരിന്തല്‍മണ്ണയിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിക്കുന്നു.അവിടെ നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്നത്. കഞ്ചാവുമായി പാലക്കാട് ഭാഗത്തേക്ക് സഞ്ചരിക്കും.പിന്നീട് ഫോണ്‍ ഒാഫ് ചെയ്തതിനു ശേഷം കോഴിക്കോട് കണ്ണൂര്‍ ഭാഗങ്ങളില്‍ എത്തും . എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം ഒാട്ടോയിലും ബൈക്കിലും കാറിലുമൊക്കെയായി മലബാറിലെ വിവിധ ജില്ലകളില്‍ കഞ്ചാവ് എത്തിക്കും. ഇങ്ങനെ പൊലിസിനെ കബളിപ്പിക്കാന്‍ പല രീതികളും പ്രയോഗിക്കുന്നു.
കഞ്ചാവിന് ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കേണ്ടത്. എത്തിക്കേണ്ട സ്ഥലം വാട്സാപ്പ് വഴി അയച്ചുകൊടുക്കണം. പണ ഇടപാടിനായി വിവിധ അക്കൗണ്ട് നമ്പറുകളാണ് ഉപയോഗിക്കുന്നത്. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.ആന്ധ്രയില്‍ നിന്ന് കിലോക്ക് രണ്ടായിരം രൂപക്ക് വാങ്ങുന്നത് മുപ്പതിനായിരം രൂപക്കാണ് കേരളത്തിലെ വില്‍പ്പന.ഇർഷാദിന്റെ സഹോദരന്റെ വാഹനത്തിൽ കഞ്ചാവുമായെത്തിയപ്പോഴാണ് പിടിയിലായത്.തലക്കുളത്തൂർ സ്കൂൾ പരിസരച്ചുവച്ച് കോഴിക്കോട് ഡൻസാഫും എലത്തൂർ പോലീസും ചേർന്ന് പിടികൂടിയത്.





