Kozhikode

കോഴിക്കോട് മെഡിക്കൽകോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടറെ നടുറോഡിൽ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി കീഴടങ്ങി

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടറെ നടുറോഡില്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കീഴടങ്ങി. മെഡിക്കല്‍ കോളേജ് പൊങ്ങുഴിമീത്തല്‍ വീട്ടില്‍ അബൂബക്കറിന്റെ മകന്‍ എം.പി. അബ്ദുള്‍ ഖാദര്‍ (51) ആണ് ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമണിയോടെ കുന്ദമംഗലം മജിസ്‌ട്രേറ്റിന് ചാര്‍ജുള്ള ജെ.സി.എം. 7 കോടതിയില്‍ ഹാജരായത്.

കഴിഞ്ഞദിവസം മെഡിക്കല്‍കോളേജ് പോലീസ് ഇയാളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയുടെ നീക്കങ്ങള്‍ പോലീസ് നിരന്തരമായി നിരീക്ഷിച്ചുവരുകയായിരുന്നു. പ്രതി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളായ ബന്ധുവീടുകള്‍, നിലമ്പൂരിലെ മകന്റെ വീട്, വയനാട്ടില്‍ ഒളിച്ചുതാമസിച്ച സ്ഥലങ്ങള്‍, മക്കളെ വിവാഹം കഴിച്ചവീടുകള്‍ തുടങ്ങിയ എല്ലാ ഇടങ്ങളിലും പോലീസ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് രക്ഷയില്ലാതെയാണ് പ്രതി കീഴടങ്ങിയതെന്ന് മെഡിക്കല്‍ കോളേജ് എ.സി.പി. കെ. സുദര്‍ശന്‍ പറഞ്ഞു. റിമാന്‍ഡ് ചെയ്ത പ്രതിയെ ജയിലിലേക്കയച്ചു.

ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങി സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. ഡോക്ടറെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കുക, ഡോക്ടറെ കാണിച്ച് പ്രതിയെ തിരിച്ചറിയല്‍ പരിശോധന നടത്തുക തുടങ്ങിയ നടപടികള്‍ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.

വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ചുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞമാസം 25-നാണ് ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂള്‍ സ്റ്റോപ്പിനടുത്തു വെച്ച് ഇരുചക്ര വാഹനത്തിലെത്തിയ പ്രതി ഡോ. കെ. അമ്പിളിയുടെ മുഖത്ത് ഇടിച്ചത്. മൂക്കിന്റെ എല്ലൊടിഞ്ഞതിനെത്തുടര്‍ന്ന് ഡോ. അമ്പിളി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. മര്‍ദനത്തില്‍ കെ.ജി.എം.സി.ടി.എ.യുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധസമരം നടത്തിയിരുന്നു.

Related Articles

Leave a Reply

Back to top button