
ദില്ലി: എ കെ ആൻ്റണിയടക്കം 72 എംപിമാർ കാലാവധി പൂർത്തിയാക്കി രാജ്യസഭയുടെ പടിയിറങ്ങുന്നു. അനുഭവമാണ് അക്കാദമിക മികവിനെക്കാൻ വലുതെന്നും എംപിമാരുടെ സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭ അംഗങ്ങളുടെ വിടവാങ്ങൽ ചടങ്ങിൽ പറഞ്ഞു. ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നയാളല്ല എ കെ ആന്‍റണിയെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
സമീപകാലത്ത് ഏറ്റവുമധികം അംഗങ്ങള്‍ രാജ്യസഭയുടെ പടിയിറങ്ങുകയാണ്. കാലാവധി കഴിയുന്നവരുടെ സംഭാവനകള്‍ നിസ്തുലമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരില്‍ നിന്ന് ധാരാളം പഠിക്കാനായെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ മോദി പറഞ്ഞു.
ആനന്ദ് ശർമ്മയില്ലാത്ത രാജ്യസഭയെ കുറിച്ച് ആലോചിക്കാനാകുന്നില്ലെന്നായിരുന്നു എളമരം കരീമിന്‍റെ പരാമർശം. കശ്മീരടക്കമുള്ള വിഷയങ്ങളിലെ ഇടപെടൽ അത്ര ഗംഭീരമായിരുന്നുവെന്നും എളമരം കരീം സഭയെ ഓർമ്മിപ്പിച്ചു.
വികാര നിര്‍ഭരമായാണ് സഭ അംഗങ്ങള്‍ക്ക് വിട നല്‍കിയത്. കുറച്ച് സംസാരിക്കുകയും, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നയാളാണ് എ കെ ആന്‍റണിയെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാഷ്ട്രീയത്തിൽ വിരമിക്കൽ എന്നൊന്നില്ലെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.
ശ്രദ്ധേയരായ മലയാളി എംപിമാർ പടിയിറങ്ങുകയാണ്. എ കെ ആന്‍റണി, സോമ പ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി ആദ്യം പൂര്‍ത്തിയാകും. പിന്നാലെ സുരേഷ് ഗോപി. ജുലൈയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും പടിയിറങ്ങും. കാലാവധി പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്ന എ കെ ആന്‍റണി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കാനാണ് തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമോയെന്ന ചോദ്യത്തോട് ആന്‍റണി മനസ് തുറന്നിട്ടില്ല.





