
കാൺപൂർ: റോഡിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47 കാരനായ അമിത് കുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കാൺപൂരിലെ കകാദേവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം.
റോഡിൽ പരസ്യമായി മൂത്രമൊഴിച്ചതിനെ അമിത് കുമാർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിൽ മദ്യപിച്ചെത്തിയ സംഘം അദ്ദേഹത്തെ വളഞ്ഞിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇഷ്ടിക കൊണ്ട് തലയ്ക്കടിയേറ്റ അമിത് കുമാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി സെൻട്രൽ ഡി.സി.പി. അതുൽ ശ്രീവാസ്തവ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാനായി നാല് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.





